Progressing

St. Joseph Cathedral, Kaniyaram

സെന്റ് ജോസഫ് കത്തീഡ്രൽ

Parish History

Parish History

മനുഷ്യനും പ്രകൃതിയും നിരന്തരം ചലനത്തിന് വിധേയരാണ്. ചലനാത്മകതയാണ് മനുഷ്യനെ കൂടുതല്‍ ക്രിയാത്മകതയുള്ള വ്യക്തിയായി രൂപാന്തരപ്പെടുന്നത്. മനുഷ്യന്‍റെ  സജീവും ക്രിയാത്മകവുമായ ഈ പരിവര്‍ത്തനത്തെ നല്ലയൊരളവോളം സ്വാധീനിച്ച ഘടകമായിരുന്നു കുടിയോറ്റം. മനുഷ്യചരിത്രത്തെ പരിശോധിക്കുന്നവരെല്ലാം അത്യന്തികമായി  എത്തിച്ചേരുന്നത് കുടിയോറ്റ ചരിത്രത്തിലേക്കു കൂടിയാണ്. ആദിമ കാലഘട്ടം മുതല്‍ തന്നെ മനുഷ്യര്‍ വിവിധ കാരണങ്ങളാല്‍ നിരന്തരം ഒരു ഭൂവിഭാഗത്തില്‍ നിന്നും മറ്റൊരു ഭൂവിഭാഗത്തിലേക്ക് കുടിയേറിക്കൊണ്ടിരുന്നു. തന്മൂലം കുടിയേറ്റം സംഭവിച്ച ഇടങ്ങളെല്ലാം സാമൂഹിക-മത- സാംസ്കാരിക വാണിജ്യ-വ്യവസായിക - കാര്‍ഷിക പുരോഗതിയുടെ പ്രഭവ കേന്ദ്രങ്ങളായി പരിണമിച്ചു. കേരളത്തിലെ കുടിയേറ്റ ചരിത്രം പരിശോധിക്കുമ്പോള്‍ കര്‍ഷകരും , മതനേതാക്കളം അതില്‍ ചെലുത്തിയ സ്വാധീനം നിര്‍ണ്ണായകവും അത്ഭുതാവഹവുമാണെന്ന് മനസ്സിലാക്കാം. കേരളത്തില്‍ നടന്നിട്ടുള്ള കുടിയേറ്റങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ കുടിയേറ്റം മലബാര്‍ കുടിയേറ്റമാണ്. അതില്‍ തന്നെ വയനാട്ടിലേക്കുള്ള കുടിയേറ്റത്തിന് ചരിത്രപരമായി വളരെയധികം പ്രാധാന്യമുണ്ട്. ഇങ്ങോട്ടേക്കുള്ള കുടിയേറ്റത്തിന്‍റെ ചരിത്ര പദങ്ങള്‍ അന്യോഷിക്കുമ്പോള്‍ അതില്‍ മാനന്തവാടിക്കും, കണിയാരം സെന്‍റ്. കത്തീഡ്രല്‍ ഇടവക ദേവാലയത്തിനും അത് ഉള്‍പ്പെടുന്ന ഭൂമിയ്ക്കും വളരെയധികം പ്രാധാന്യം ഉണ്ടെന്ന് മനസിലാക്കാം. മാനന്തവാടിയുടെ സാംസാകാരിക പുരോഗതിയില്‍ നിര്‍ണ്ണായക സ്വാധീന ശക്തിയായി നിലകൊണ്ടതിന്‍റെ ചരിത്രപ്പെരുമയ്ക്കുടമകളാണ് കത്തീഡ്രല്‍ ഇടവകയും, ഇവിടെ സേവനമനുഷ്ടിച്ച ബഹു. വൈദികരും, ഇടവകയിലെ മണ്‍മറഞ്ഞുപോയ പൂര്‍വ്വീകരും. ഇത് കണിയാരം കത്തീഡ്രല്‍ ദേവാലയത്തിന്‍റെ ചരിത്ര രേഖയുടെ ഒരു സംക്ഷിപ്ത രൂപമാണ്. ഒപ്പം തന്നെ മാനന്തവാടിയുടെ ചരിത്ര പുരോഗതിയില്‍ സെന്‍റ്. ജോസഫ് കത്താഡ്രല്‍ ദേവാലയം എപ്രകാരം ഇടപെട്ടു എന്നതിന്‍റെ ഒരു സത്യസന്ധമായ ചരിത്ര അന്യോഷണം കൂടിയാണിത്.
ചരിത്രത്തിന്‍റെ വിജയഭേരി മുഴുങ്ങിയ മണ്ണ്
ബ്രിട്ടീഷ് ആധിപത്യത്തിന്‍റെ കീഴിലായിരുന്ന കേരളത്തിന്‍റെ വിവിധ പ്രദേശങ്ങള്‍ സ്വാതന്ത്രത്തിന്‍റെ പൊന്‍ പുലരിയിലേക്ക് പ്രവേശിച്ചതിന് പിന്നില്‍ കേരളത്തിലെ നാട്ടുരാജാക്കന്മാരുടെ ധീരമായ ജീവിതഗാതകള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. വയനാടിന്‍റെ  ചരിത്ര പഥങ്ങളന്യോഷിക്കുന്നവര്‍ക്ക് വീരകേരളവര്‍മ്മ പഴശ്ശിരാജയുടെ നാമം അനുസ്മരിക്കാതെ ചരിത്രാന്യോഷണത്തില്‍ പുരോഗതി പ്രാപിക്കുവാന്‍ സാധിക്കുകയില്ല. കോട്ടയം രാജകുടുംബത്തിലെ അംഗമായ പഴശ്ശിരാജ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കിരാതമായ ചുങ്കം പിരിവിനെതിരെ പ്രതിരോധം സൃഷ്ടിക്കുകയും തന്മൂലം ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറുകയും ചെയ്തു. ക്രമേണ വയനാടിന്‍റെ മണ്ണില്‍ ചരിത്രത്തിന്‍റെ സംഘര്‍ഷാത്മകമായ ബ്രിട്ടീഷ് സംഘടനകളുടെ നാള്‍ വഴികള്‍ ആരംഭിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള പഴശ്ശിരാജയുടെ പടയോട്ടത്തിന്‍റെ ചരിത്ര ഭൂമികയായി മാനന്തവാടി മാറുകയായിരുന്നു. മുമ്പ് ടിപ്പുവിനെതിരെ ബ്രിട്ടിഷ് സേനയെ സഹായിച്ച പഴശ്ശിരാജ പിന്‍കാലത്ത് ബ്രിട്ടീഷുകാരുടെ ശത്രുവായതോടെ അനേകം ധീരരായ സ്വദേശികളുടെ വീരപഴശിയുടെ തന്നെയും രക്തം കുതിര്‍ന്ന മണ്ണായി മാറുകയായിരുന്നു മാനന്തവാടി. ഇന്ത്യയില്‍ 1857 ല്‍ നടന്ന ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിന് വളരെ മുമ്പ് തന്നെ ഇവിടെ പഴശ്ശിയുടെ നേതൃത്വത്തില്‍ അവര്‍ക്കെതിരായ പോരാട്ടങ്ങള്‍ നടന്നിരുന്നു വെന്നാണ് മറ്റൊരു ചരിത്ര യാഥാര്‍ത്ഥ്യമാണ്. പഴശ്ശിയുടെ മരണശേഷം അദ്ദേഹത്തില്‍ നിന്നും വിപ്ലവവീര്യം ഉള്‍ക്കൊണ്ട കുറിച്യര്‍ 1812 നടത്തിയ കലാപത്തിനും മാനന്തവാടിയുടെ ചരിത്രസാക്ഷ്യമാണ്. മാനന്തവാടി ഗവണ്‍മെന്‍റ് ആശുപത്രിക്ക് സമീപത്തുള്ള ആശുപത്രിക്കുന്നില്‍ അന്ത്യവിശ്രമം കൊള്ളുന്ന വീരപഴശ്ശിയുടെ മൃതദേഹം ഈ ദേശത്തിന്‍റെ ധീരമായ ചെറുത്തുനില്‍പ്പിന്‍റെ അടയാളമുദ്രയാണ്.
വയനാടന്‍ കുടിയേറ്റത്തിന്‍റെ ചരിതപശ്ചാത്തലം
ചരിത്രപരമായി പറയുമ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ വയനാട്ടിലേക്കുള്ള കുടിയേറ്റം നടന്നു കഴിഞ്ഞിരുന്നു. പാലക്കാട്ടുനിന്ന് വന്ന തമിഴ് ബ്രാഹ്മണര്‍ മാനന്തവാടിയിലെ എരുമത്തെരുവ് കേന്ദ്രീകരിച്ച് വാസം ആരംഭിച്ചു. തുടര്‍ന്ന് മുസ്ലീം കുടിയേറ്റവും ഇവിടെ ശക്തമായി. ബ്രിട്ടീഷുകാര്‍ ആദ്യമായി സ്വകാര്യമൂലധനം മുടക്കിയത് മാനന്തവാടിയിലായിരുന്നു. ക്യാപ്റ്റന്‍ ബവാന്‍ 1830നു മുമ്പ് തന്നെ ഇവിടെ കാപ്പിത്തോട്ടം ആരംബിച്ചുവെന്നത് മാനന്തവാടിയുടെ ചരിത്രപരമായ പ്രാധാന്യത്തിന്‍റെ സവിശേഷത എടുത്തു കാട്ടുന്നു.
1930 കളുടെ തുടക്കത്തിലാണ് മാനന്തവാടി ഭാഗത്തേക്കുള്ള തിരുവിതാംകൂറുകാരുടെ  കുടിയേറ്റം ആരംഭിക്കുന്നത്. മാനന്തവാടിയിലും പയ്യമ്പള്ള പ്രദേശങ്ങലിലുമാണ് ആദ്യമായി കുടിയേറ്റം നടക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 1931ല്‍ എളപ്പുപാറ ആഗസ്തിയും കുടുംബവുമാണ് മാനന്തവാടി കുടിയേറ്റത്തിന് നാന്ദി കുറിച്ചത്. ഐക്യകേരള രൂപീകരണത്തിന് മുമ്പ് തെക്കേ ഇന്ത്യയില്‍ മലയാളം സംസാരിക്കുന്ന ഭൂപ്രദേശം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി വിഭജിക്കുകയും, അതില്‍ തിരുവിതാംകൂറിലെ നാട്ടുരാജ്യത്തിലെ കോട്ടയം ഡിവിഷനിര്‍പ്പെട്ട വിവിധ താലൂക്കില്‍ ഉള്ളവരുമാണ്. മലബാറിലേക്കു കുടിയേറിയത് ഇവരില്‍ ഭൂരിഭാഗവും സുറിയാനി ക്രിസ്ത്യാനികളും, ഈഴവരുമായിരുന്നു. ഒപ്പം കുറച്ചു നായര്‍-മുസ്ലീം-ദളിത് വിഭാഗങ്ങളും ഉണ്ടായിരുന്നു.
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ തിരുവിതാംകൂറിലെ ജനങ്ങളും ഭക്ഷ്യപ്രതിസന്ധി നേരിടുകയും തിരുവിതാംകൂറിലേക്ക് കൂടുതല്‍ അരി ഇറക്കുമതി ചെയ്ത ബര്‍മയെ 1942ല്‍ ജപ്പാന്‍ പിടിച്ചെടുത്തതോടെ വലിയ തോതിലുള്ള പട്ടിണി പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഗോതമ്പ്, ചോളം, ബജറ എന്നിവ ഇറക്കുമതി ചെയ്തെങ്കിലും ജനങ്ങള്‍ ഇത് ഉപയോഗിച്ചില്ല. കച്ചവടക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ പൂഴ്ത്തി വച്ചതിന്‍റെ ഫലമായി സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണ്ണമായി. അരിയുടെ വില വര്‍ദ്ധിച്ചതോടെ കര്‍ഷകര്‍ നെല്‍കൃഷിക്ക് അനുയോജ്യമായ ഭൂമി തേടി കുടിയേറ്റം ആരംഭിക്കുകയും നെല്‍കൃഷിക്ക് അനുയോജ്യമായ വയലുകള്‍ ഉള്ള നാടായ വയനാട്ടിലേയ്ക്ക് കുടിയേറ്റം ശക്തമാക്കുകയും ചെയ്തു. വയനാട്ടില്‍ പോയാല്‍ നല്ല അരിയുടെ കഞ്ഞികുടിച്ച് മരിക്കാം എന്ന ഒരു പറച്ചില്‍ തന്നെ കുടിയേറ്റ കര്‍ഷകര്‍ക്കിടയില്‍ രൂപം കൊണ്ടു. 1941ല്‍ തിരുവിതാംകൂറില്‍ ഒരു ഏക്കറിന് 200 രൂപ വില നല്‍കേണ്ടി വന്നപ്പോള്‍ മലബാറില്‍ കേവലം 30,40 രൂപയ്ക്ക് ഒരു ഏക്കര്‍ ഭൂമി ലഭിക്കുമായിരുന്നുവെന്നത് കര്‍ഷകരുടെ വലിയ കുത്തൊഴുക്ക് ഈ ഭൂമിയില്‍ സജീവമാക്കി. ഇത്തരമൊരു സാഹചര്യമാണ് വയനാട്ടിലെ ഇതര പ്രദേശങ്ങളിലേക്കെന്നതുപോലെ മാനന്തവാടി കണിയാരം പ്രദേശങ്ങളിലേക്കും തിരുവിതാംകൂര്‍ കര്‍ഷകരെ കൂടുതലായി കുടിയേറുവാനും ഇവിടെ ജീവിതം കരുപിടിപ്പിക്കുവാനും പ്രേരിപ്പിച്ചത് എന്ന് സൂചിപ്പിക്കാനാണ് മേല്‍ പരാമര്‍ഷിച്ച ചരിത്ര പശ്ചാത്തലം വ്യക്തമാക്കിയത്.
മാനന്തവാടി കണിയാരം പ്രദേശങ്ങളുടെ ചരിത്രഗാഥയുടെ ആരംഭവും - ആദ്യം കുടിയേറിയ കുടുംബങ്ങളും
1931ല്‍ എളപ്പുപാറ ആഗസ്തിയും കുടുംബവുമാണ് ഇവിടെ കുടിയേറ്റം ആരംഭിച്ചതെന്ന് മുന്‍പ് പരാമര്‍ശിച്ചല്ലോ. അവര്‍ ഇവിടേക്ക് വന്നത് കുറ്റ്യാടിയില്‍ നിന്നുമാണ്. തുടര്‍ന്ന് കരിമണ്ണൂര്‍ക്കാരായ അത്തിക്കല്‍ ചാക്കോ, പാത്തിക്കുന്നേല്‍ പാപ്പച്ചന്‍, പാറയില്‍ പാപ്പച്ചന്‍, നെടുമല ജോസഫ് എന്നിവര്‍ 1933ല്‍ ഇവിടെ വന്നു. ആലിയാട്ടുകുടി വര്‍ക്കി (കുറുപ്പുമ്പടി) കുഴികണ്ടത്തില്‍ ഔസേപ്പ്, ഉലഹന്നാന്‍  (മൂവാറ്റുപുഴ) എന്നിവര്‍ 1937ലാണ് മാനന്തവാടിയിലെക്കെത്തിയത്. നിരവത്തു ഉലഹന്നാന്‍ (വാഴക്കുളം) 1938ല്‍ ഇവിടെയെത്തി. കട്ടക്കയം പീലിപ്പോസ,് വേങ്ങച്ചുവട്ടില്‍ കുഞ്ഞച്ചന്‍, ആര്യപ്പള്ളില്‍ വര്‍ക്കി, മൊടോമറ്റം തുടങ്ങിയവര്‍ വന്നത് 1939ലാണ്. 1940-42 കാലത്ത് ഏതാനും കുടുംബങ്ങള്‍ കൂടി ഇവിടേയ്ക്ക് കുടിയേറുകയുണ്ടായി. പിന്നീട് ഏതാനും വര്‍ഷത്തേയ്ക്ക് ഇവിടേക്ക് കുടിയേറ്റം ഉണ്ടായില്ല. പിന്നീടുള്ള ഈ ഇടവേളയ്ക്ക് ശേഷം കണിയാരത്തേക്ക് കുടിയേറി എത്തിയവരാണ് കുടക്കച്ചിറ കെ. പി. മാത്യുവിന്‍റെ കുടുംബം അഞ്ഞൂറ്റി മംഗലത്തുണ്ടായിരുന്ന സ്ഥലം മുഴുവന്‍ വിറ്റ് മാനന്തവാടി കണിയാരത്തേയ്ക്ക് ഈ കുടുംബം താമസമാക്കുന്നത്. 1947 ആണ്. പിന്നീട് 1948 മുതല്‍ ഈ ഭാഗത്തേയ്ക്ക് കുടിയേറ്റത്തിന്‍റെ വലിയൊരു കുത്തൊഴുക്കുതന്നെ സംഭവിച്ചതായി കാണാം.
ഈ മേഖലയിലെ കുടിയേറ്റ പ്രദേശങ്ങളുടെയെല്ലാം കേന്ദ്രം മാനന്തവാടിയായിരുന്നു. അക്കാലത്ത് ഇവിടെ ഗവ. ആശുപത്രി, പോസ്റ്റാഫീസ്, ഫോറസ്റ്റാഫീസ്, താലൂക്കാഫീസ് എന്നീ സ്ഥാപനങ്ങളും കോഴിക്കോട് രൂപതയുടെ കീഴിലുള്ള അമലോത്ഭവ മാതാ പള്ളിയും കോണ്‍വെന്‍റുമായിരുന്നു ഇവിടെ പ്രധാനമായും ഉണ്ടായിരുന്നത്. മുസ്ലീങ്ങളുടേതായി ഏതാനും കച്ചവടപ്പീടികകള്‍ ഒഴികെ മറ്റൊരു കച്ചവടസ്ഥാപനങ്ങളും ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. തലശ്ശേരിയില്‍ നിന്നും 3 ഉം നാലും ദിവസങ്ങള്‍ എടുത്ത് പോത്തുവണ്ടിയിലായിരുന്നു ഇവിടേയ്ക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചത്. മെയില്‍ കൊണ്ടുപോകാനും തലശ്ശേരിയുമായി ബന്ധപ്പെടാനും ഒരു ബസ്സ് മാത്രമായിരുന്നു അന്ന് ഇവിടെ ഉണ്ടായിരുന്നുള്ളൂ. ഇണങട കമ്പനിവക ഒരു ബസ്സ് കോഴിക്കോട്ടേയ്ക്കും ഓടിയിരുന്നു. 
കണിയാരത്തെ വിശ്വാസ സമൂഹത്തിന്‍റെ ഉദയം
പരിമിതങ്ങളെങ്കിലും ഭൗതികമായ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സാധ്യതകള്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും കുടിയേറ്റകര്‍രായ സുറിയാനി ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പാരമ്പര്യ വിശ്വാസധാരയെ പരിപോഷിപ്പിക്കാനുതകുന്നവിധത്തിലുള്ള മതാത്മക കര്‍മ്മങ്ങളില്‍ പങ്കുകൊള്ളുവാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍  ഇവിടെ അവര്‍ക്ക് സംലഭ്യമായിരുന്നില്ലാ എന്നത് അവരുടെ വിശ്വാസജീവിതത്തിന് അസ്വസ്ഥത സമ്മാനിച്ച വസ്തുതയായിരുന്നു. എങ്കിലും അവര്‍ തങ്ങളുടെ ആത്മീയ പോഷണത്തിനായി പ്രധാനമായും ആശ്രയിച്ചത് ഇവിടെ ബ്രിട്ടീഷ് തോട്ടയുടമകളുടെ ആവശ്യത്തിനായി മാനന്തവാടിയില്‍ സ്ഥാപിച്ച ലാറ്റിന്‍ ദേവാലയത്തെയായിരുന്നു. കുടിയേറ്റകാലത്ത് ഫാ. ലാഞ്ചാര്‍ദ്ധിനി ട്യ ആയിരുന്നു ഈ ദേവാലയത്തിലെ വികാരി. 1936 വരെ അദ്ദേഹം ആ സ്ഥാനം  തുടര്‍ന്നു. തുടര്‍ന്ന് ഫാ. ബര്‍ബോഡ ഫാ. അലേഷ്യന്‍ ജി. സില്‍വ, ഫാ. മിരാന്‍ദ്ധ, ഫാ. തോമസ് ആയല്ലൂര്‍, ഫാ. ആന്‍റണി സിയാരോ എന്നിവര്‍ മാനന്തവാടി ലാറ്റിന്‍ ദേവാലയത്തിന്‍റെ വികാരിമാരായി സേവനം ചെയ്തു കടന്നുപോയി. കുടിയേറ്റ കര്‍ഷകരുടെ ഉന്നമനത്തിനായി കഠിനാദ്ധ്വാനം ചെയ്തവരായിരുന്നു. ഈ വൈദീകരൊക്കെയും തലശ്ശേരി രൂപത രൂപം കൊള്ളുന്ന സന്ദര്‍ഭത്തില്‍ ഫാ. സിയരൊ ആയിരുന്നു മാനന്തവാടി ലാറ്റിന്‍ ദേവാലയത്തിന്‍റെ വികാരി.
കണിയാരം, മാനന്തവാടി പ്രദേശത്തെ ആദ്യകാല കുടിയേറ്റ കര്‍ഷകരായ സുറിയാനി സഭാ വിശ്വാസികള്‍ ഒരു വിശ്വാസ സമൂഹമായി രൂപം കൊള്ളാനും, അവരുടെ മാതൃസഭയുടെ വിശ്വാസ പാരമ്പര്യങ്ങളില്‍ പുലര്‍ന്നുകൊണ്ട് തന്നെ ജീവിക്കാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിന് വേണ്ട സാഹചര്യങ്ങളുടെ അഭാവം അസ്വസ്ഥത ഇവിടെ ഉണ്ടായിരുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇങ്ങനെ നാളുകള്‍ കഴിഞ്ഞുപോകെയാണ് ഇവിടുത്തെ കുടിയേറ്റ കര്‍ഷകരായ സുറിയാനി ക്രിസ്ത്യാനികളെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത ജന്മം കൊണ്ടത്. പുതുതായി തലശ്ശേരിയില്‍ ഒരു സീറോ മലബാര്‍ രൂപത രൂപം കൊള്ളുന്നുവെന്നതായിരുന്നു ആ വാര്‍ത്ത. ഇത് കണിയാരം കേന്ദ്രീകരിച്ച് ഒരു സീറോ മലബാര്‍  വിശ്വാസസമൂഹം രൂപം കൊള്ളുന്നതിനുള്ള സാധ്യതയായി മാറുകയായിരുന്നു. ഈ ഉദ്യമത്തിന്‍റെ സാക്ഷാത്ക്കാരത്തിനായി ദൈവത്താല്‍ നിയോഗിക്കപ്പെട്ട വൈദീകരായിരുന്നു കണിയാരം കത്തീഡ്രല്‍ ദേവാലയത്തിന്‍റെയും ഇവിടുത്തെ സുറിയാനി വിശ്വാസ സമൂഹത്തിന്‍റെയും ശില്പിയായ പുണ്യസ്മരണാര്‍ഹന്‍ ബഹു. ജോര്‍ജ്ജ് കഴിക്കച്ചാലിലച്ചന്‍, 1922 ജനുവരി 20ന് തൊടുപുഴയ്ക്കടുത്ത് വാഴക്കുളത്ത് കിഴക്കച്ചാലില്‍ കുടുംബത്തില്‍ അഞ്ചുമക്കളില്‍ ഏറ്റവും ഇളയവനായി ജനിച്ച ജോര്‍ജ്ജച്ചന്‍. ഒരു സുറിയാനി ക്രൈസ്തവ കുടുംബത്തിലാണ് ജനിച്ചതെങ്കിലും, പഠനാന്തരം കോഴിക്കോട് ലാറ്റിന്‍ രൂപതയില്‍ ചേര്‍ന്ന് വൈദീക പരിശീലനം പൂര്‍ത്തിയാക്കി. പ്രസ്തുത രൂപത വൈദീകനായിട്ടാണ് പട്ടമേറ്റത്. മാനന്തവാടി അമലോത്ഭവ ലാറ്റിന്‍ ദേവാലയത്തിലെ ബഹു. വികാരിയായിരുന്ന ബഹു. തോമസ് ആയില്ലൂരിന്‍റെ കീഴില്‍ സഹവികാരിയായി നിന്ന് അജപാലനം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ബഹു. കഴിക്കച്ചാലില്‍ അച്ചന്‍ മാനന്തവാടിയില്‍ 1951 മെയ് മാസം രണ്ടാം തിയതി എത്തിച്ചേരുന്നത്. എന്നാല്‍ ദൈവത്തെ സംബന്ധിച്ചിടത്തോളം കിഴക്കച്ചാലിലച്ചനെക്കുറിച്ചുള്ള പദ്ധതി വേറൊന്നായിരുന്നു. വളര്‍ന്നു വന്നിരുന്ന കണിയാരം കേന്ദ്രീകൃതമായി സുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസ സമൂഹത്തിന്‍റെ ഇടയനും ശില്പിയും പിന്നീട് രൂപം കൊണ്ട മാനന്തവാടി രൂപതയുടെ നിര്‍ണ്ണായക സ്വാധീന ശക്തിയുമായി ഒരു ആത്മീയ നേതൃത്വമായിരുന്നു ബഹു. കഴിക്കച്ചാലിലച്ചന്‍. കണിയാരം കത്തീഡ്രല്‍ പള്ളിയിലെന്നല്ല മാനന്തവാടി, തലശ്ശേരി രൂപതകളിലെ തന്നെ വിശ്വാസ സമൂഹത്തിന്‍റെ ഹൃദയങ്ങളില്‍ ഇന്നും ശോഭകെടാതെ വിശ്വാസദീപ്തി പരത്തുന്ന സ്മരണകള്‍ക്ക് ഉടമയാണ് ഈ വന്ദ്യ വൈദീകന്‍.
കണിയാരം കത്തീഡ്രല്‍ വിശ്വാസസമൂഹത്തിന്‍റെ രൂപീകരണവും കഴിക്കച്ചാലിലച്ചന്‍റെ സംഭാവനകളും
തലശ്ശേരി രൂപത   ഉദയം കൊണ്ടതോടെ കോഴിക്കോട് ലാറ്റിന്‍ രൂപതാംഗമായ ബഹു. ജോര്‍ജ്ജ് കഴിക്കച്ചാലിലച്ചന്‍ തന്‍റെ മാതൃസഭയിലേക്ക് തിരിച്ചുവരുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിന്‍റെ ഫലമായി അദ്ദേഹം തലശ്ശേരി രൂപതയിലെ ഒരു വൈദീകനായി അംഗത്വം സ്വീകരിച്ചു. മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയായിരുന്നു തലശ്ശേരി രൂപതയുടെ പ്രഥമമെത്രാന്‍. അദ്ദേഹത്തിന്‍റെ ആത്മീയ അജപാലന അധികാരത്തിന്‍റെ  തണലില്‍ വിശ്വസ്തതയോടെ വര്‍ത്തിച്ച ബഹുമാനപ്പെട്ട കഴിക്കച്ചാലിലച്ചന്‍ കണിയാരത്തെ വിശ്വാസ സമൂഹത്തെ വളര്‍ത്തി പ്രോജ്ജ്വലിപ്പിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ആണ് ചെലുത്തിയത്. അന്ന് ഈ പ്രദേശം തലശ്ശേരി രൂപതയുടെ ഭാഗമായിരുന്നു. സുറിയാനി സഭ പാരമ്പര്യമനുസരിച്ചുള്ള മതാത്മകകര്‍മ്മങ്ങളില്‍ പങ്ക് ചേര്‍ന്ന് തങ്ങളുടെ വിശ്വാസ ജീവിതത്തെ കത്തിജ്വലിപ്പിക്കണം എന്ന ഇവിടുത്തെ കുടിയേറ്റക്കാരായ സുറിയാനി ക്രിസ്ത്യാനികളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള സാധ്യതകള്‍ ദൈവം ജോര്‍ജ്ജ് കഴിക്കച്ചാലിലച്ചനിലൂടെ സഫലമാക്കുകയായിരുന്നു. ഏലം, കുരുമുളക്, കാപ്പി, തേയില തുടങ്ങിയ വൈവിധ്യമുള്ളതും വാണിജ്യപരമായി മൂല്യമേറിയതുമായ വിളകളുടെ പ്രഭാകേന്ദ്രമായി ഈ പ്രദേശത്തിന്‍റെ ഭൂമി ശാസ്ത്രപരവും, സാംസ്കാരികവുമായ പ്രത്യേകതകള്‍ നന്നായി അറിയാമായിരുന്ന വ്യക്തിയായിരുന്നു ജോര്‍ജ്ജച്ചന്‍. അതിനാല്‍ തന്നെ വയനാടിന്‍റെ വലിയ വികസന സാധ്യതകളെ മുന്‍കൂട്ടി വിഭാവനം ചെയ്യുവാന്‍ അദ്ദേഹത്തിനായി. കുടിയേറ്റ കര്‍ഷകരിലെ മഹാഭൂരിപക്ഷവും സുറിയാനി ക്രിസ്ത്യാനികളായതിനാല്‍ അവര്‍ ലത്തീന്‍ ആരാധന ക്രമത്തോട് ഒട്ടും പരിചിതരല്ല എന്നു മനസ്സിലാക്കിയ  ജോര്‍ജ്ജച്ചന്‍ താല്പര്യമുള്ള സുറിയാനിക്കാരായ ലാറ്റിന്‍ വൈദീകര്‍ക്ക് പുതുതായി രൂപം കൊണ്ട തലശ്ശേരി രൂപതയില്‍ അംഗങ്ങളാകാമെന്ന ലാറ്റിന്‍ ബിഷപ്പ് മാര്‍ പത്രോണിയുടെ അനുവാദം അനുസരിച്ച് തലശ്ശേരിരൂപതയില്‍ അംഗമാവുകയായിരുന്നു. അതോടെ മാനന്തവാടിയില്‍ സുറിയാനി റീത്തില്‍പ്പെട്ട ഒരു പള്ളി ആവശ്യമാണെന്ന വസ്തുത അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ ജോര്‍ജ്ജച്ചന്‍ ബദ്ധശ്രദ്ധനായി. മാനന്തവാടിയിലെത്തിയ ബിഷപ്പ് സുറിയാനിക്കാരുടെ അഭ്യര്‍ത്ഥനയും സഹകരണവും കണക്കിലെടുത്ത് പുതുതായി ദേവാലയം പണിയാനും സുറിയാനി വിശ്വാസികളുടെ ഒരു സമൂഹത്തിന് രൂപം നല്‍കുവാനുമായി ബിഷപ്പ് ജോര്‍ജ്ജച്ചന് അനുവാദം നല്‍കി. അതിനെ തുടര്‍ന്ന് 1954 ഡിസംബര്‍ 8-ാം തിയതി അമലോത്ഭവ തിരുനാള്‍ ദിനത്തില്‍ ഇന്ന് സെന്‍റ് ജോസഫ് ആശുപത്രി ഇരിക്കുന്ന സ്ഥലത്ത് അന്നുണ്ടായിരുന്ന കൊല്ലപ്പള്ളി കുടുംബത്തിന്‍റെ ഭവനത്തില്‍ ജോര്‍ജ്ജച്ചന്‍ ആദ്യ ദിവ്യ ബലി അര്‍പ്പിച്ചു. പ്രസ്തുത കുടുംബത്തിന് പകരം മറ്റൊരിടത്ത് ഭവനം നല്‍കുവാനും അച്ചന്‍ സാധ്യത ഒരുക്കി. ഇന്നത്തെ കത്തീഡ്രല്‍ ദേവാലയത്തിന്‍റെ തുടക്കം യത്ഥാര്‍ത്ഥത്തില്‍ ഇന്ന് സെന്‍റ് ജോസഫ് ആശുപത്രി സ്ഥിതിചെയ്യുന്ന ഭാഗത്തുണ്ടായിരുന്ന ആ കൊച്ചു ഭവനത്തിലായിരുന്നു.
കണിയാരം ഇടവകയുടെ രൂപീകരണത്തിന് ഇതര കുടിയേറ്റ മേഖലകളിലേതില്‍ നിന്നും ഒരു വ്യത്യസ്തത ഉണ്ടായിരുന്നുവെന്ന് കാണാം സാധാരണ ഒരു പ്രദേശത്ത് കുറേ കുടുംബങ്ങള്‍ കുടിയേറി കഴിഞ്ഞാല്‍ ഒരു ഷെഡ് നിര്‍മ്മിക്കുകയും ക്രമേണ അവിടെ വൈദികന്‍റെ സേവനം ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് ആ വിശ്വാസ സമൂഹം മുന്‍കൈ എടുത്ത് അധികാരസ്ഥാനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയുമാണ് പതിവ്. എന്നാല്‍ കണിയാരം ഇടവക സമൂഹത്തിന്‍റെ രൂപീകരണത്തിനായി അക്ഷീണ പരിശ്രമം നടത്തുകയും, അതിനായി ആഗ്രഹിക്കുകയും ചെയ്തത് ബഹു. ജോര്‍ജ്ജ് കഴിക്കച്ചാലില്‍ അച്ചന്‍ തന്നെ ആണെന്നത് കണിയാരം ഇടവകയുടെ ചരിത്രത്തിലെ ഒരു അനന്യതയുള്ള വസ്തുതയാണ്. ഇന്ന് സെന്‍റ് ജോസഫ് ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആരംഭിച്ച ആദ്യ ദേവാലയം പിന്നീട് മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത ജോര്‍ജ്ജ് അച്ചനിലും മാര്‍. സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി പിതാവിലും സജീവമാകുകയും തല്‍ഫലമായി സ്ഥലത്തിനായുള്ള അന്യോഷണം ആരംഭിക്കുകയും ചെയ്തു. കെ. പി. മാത്യു കുടക്കച്ചിറ കണിയാരത്ത് ഏതാണ്ട് 70 ഏക്കര്‍ വരുന്ന സ്ഥലം നിര്‍ദ്ദേശിക്കുകയും വള്ളോപ്പിള്ളി പിതാവിനും കഴിക്കച്ചാലിലച്ചനും അതിഷ്ടമാവുകയും ചെയ്തു. അങ്ങനെയാണ് ക്രമേണ 1956 കണിയാരത്തേക്ക് സെന്‍റ്. ജോസഫ് ദേവാലയം മാറ്റി സ്ഥാപിക്കപ്പെടുന്നത്. ഇക്കാലത്ത് കണിയാരത്ത് പുതിയ സ്ഥത്ത് ഒരു ഷെഡ് സ്ഥാപിച്ച് ആരാധന സംബന്ധിയായ വിശ്വാസികളുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെട്ടു പോരുകയായിരുന്നു ചെയ്തത്. എന്നാല്‍ 1963 ലാണ് ഷെഡ് മാറ്റി ഒരു സ്ഥിരം പള്ളി പണിയുന്നതിനുള്ള പരിശ്രമങ്ങള്‍ ഇവിടെ ആരംഭിക്കുന്നത്. പള്ളിയുടെ തറക്കല്ല് ഇടുന്ന സന്ദര്‍ഭത്തില്‍ തന്നെ ബഹു. ജോര്‍ജ്ജച്ചന്‍ വരാനിരിക്കുന്ന മാനന്തവാടി രൂപതയുടെ തറക്കല്ലിടീലാണ് നാമിപ്പോള്‍ നിര്‍വ്വഹിക്കുന്നതെന്ന് പ്രവചനാത്മകമായി പ്രസ്താവിച്ചത്. പിന്‍ക്കാലത്ത് ചരിത്രയാഥാര്‍ത്യമായി മാറി എന്നത് ഒരു സത്യം. വള്ളോപ്പിള്ളി പിതാവിന്‍റെയും, കുടക്കച്ചിറ മത്തായിയേപ്പോലുള്ളവരുടെയും പ്രോത്സാഹനവും പിന്തുണയും ദേവാലയത്തിന്‍റെ പണി സജ്ജീവമാക്കുന്നതിന് അച്ചന് സഹായകരമായി. കണിയാരത്തും തലശ്ശേരി റോഡിനരികിലുള്ള പാക്കിസ്ഥാന്‍ അവുള്ള എന്ന മുരിങ്ങോളി അവുള്ളയില്‍ നിന്നും റോഡിനു സമീപമായി 35 ഏക്കര്‍ സ്ഥലം കണിയാരം കുന്നില്‍ അച്ചന്‍ വാങ്ങി. ഇതു കുടാതെ കണിയാരം ദേവാലയം കത്തീഡ്രല്‍ പള്ളിയായിക്കഴിഞ്ഞാല്‍ മെത്രാന്‍ മന്ദിരം പണിയുന്നതിനുള്ള സ്ഥലവും അദ്ദേഹം മുന്‍ക്കൂട്ടി നിശ്ചയിച്ചുറപ്പിച്ചു വച്ചിരുന്നു. അങ്ങനെയാണ് അദ്ദേഹം പ്യൂ സായിപ്പില്‍നിന്നും കല്‍ക്കണ്ടിക്കുന്ന വിലയ്ക്ക് വാങ്ങിയത്.
കണിയാരത്ത് അച്ചന്‍ തന്‍റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി ചെയ്യുമ്പോള്‍ തന്നെ സമാന്തരമായി വിവിധ പ്രദേശങ്ങളില്‍ കുടിയേറ്റ സെറ്റില്‍മെന്‍റുകള്‍ സ്ഥാപിക്കാനും അവിടം സന്ദര്‍ശിക്കുവാനും  ആവിശ്യമായ വികസന പദ്ധതികള്‍ ആവിഷ്കരിക്കാനും അച്ചന്‍ നിതാന്ത ജാഗ്രത പുലര്‍ത്തി. കുടിയോറ്റ സെറ്റില്‍ മെന്‍റുകള്‍ സ്ഥാപിച്ച ഇടങ്ങളിലെല്ലാം തന്നെ പള്ളികള്‍ സ്ഥാപിക്കാനും അച്ചന്‍ മുന്‍ കൈ എടുത്തു. അപ്രകാരം അച്ചന്‍റെ  നേതൃത്വത്തില്‍ രൂപം കൊണ്ട പള്ളികളാണ് കെല്ലൂര്‍, കൊമ്മയാട്, ചെറുകാട്ടൂര്‍, മുള്ളന്‍ കൊല്ലി ഒണ്ടയങ്ങാടി തൃശ്ശിലേരി, കാട്ടിക്കുളം ആലാറ്റില്‍ എന്നിവടങ്ങള്‍.
പള്ളികള്‍ മാത്രമല്ല. പള്ളിക്കുടങ്ങളും, ആതുരശുശ്രൂഷാലയങ്ങളും, അനുബന്ധ വികസന പ്രവര്‍ത്തനങ്ങളും, ഒരുക്കി വയനാടിനെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ പ്രതിഷ്ടിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയും അച്ചനില്‍ ഉണ്ടായിരുന്നു.
കണിയാരം പള്ളിയുടെ നിര്‍മ്മാണഘട്ടങ്ങള്‍
കണിയാരം കത്തീഡ്രല്‍ ദേവാലയത്തിന്‍റെ ആരംഭം ഇന്ന് സെന്‍റ് ജോസഫ് ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന ഒരു ഭവനത്തിലായിരുന്നു വെന്നും തുടര്‍ന്ന് അത് പുതുതായി മേടിച്ച കണിയാരത്തെ സ്ഥലത്ത് ഒരു താല്കാലിക ഷെഡ് നിര്‍മ്മിച്ച് ഇടവക പ്രവര്‍ത്തനം തുടര്‍ന്നു പോന്നുവെന്നും മുമ്പ് സൂചിപ്പിച്ചുവല്ലോ. താല്കാലിക ഷെഡില്‍ നിന്നും ഒരു പുതിയ ദേവാലയം പണിയാനുള്ള ശ്രമം ആരംഭിക്കുന്നതിന്‍റെ മുന്നോടിയായി 1963ല്‍ ആണ് തറക്കല്ല് ഇട്ടത്. 1966ലാണ് ദേവാലയത്തിന്‍റെ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വ്വഹിക്കപ്പെടുന്നത്.. പള്ളിയുടെ എതിര്‍വശത്തായി ശ്രീ. രാമന്‍ക്കുട്ടി നായര്‍ സംഭാവന ചെയ്ത സ്ഥലത്ത് ഒരു കുരിശുപള്ളി 1968 ഫെബ്രുവരി 12 ന് അന്നത്തെ വത്തിക്കാന്‍ പ്രധിനിധിയായ ആര്‍ച്ച് ബിഷപ്പ് ജോസഫ് കാപ്രിയോ വെഞ്ചിരിച്ചു. രണ്ട് ഘട്ടങ്ങളിലായിട്ടാണ് കഴിക്കച്ചാലിലച്ചന്‍ കണിയാരം ദേവാലയത്തില്‍ ശുശ്രൂഷ നിര്‍വ്വഹിച്ചത്. പള്ളിയുടെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അദ്ധേഹത്തിന്‍റെ പിന്‍ഗാമികളിലൊരാളായ
ഫാ. ജോസഫ് കച്ചിറമറ്റത്തിന്‍റെ  നേതൃത്വത്തിലായിരുന്നു ആരംഭിച്ചത്. ഇദ്ധേഹത്തിന്‍റെ കാലത്ത് 1973 നവംബര്‍ 1ന് ആണ് മാനന്തവാടി രൂപത രൂപപ്പെടുന്നതും, കണിയാരം പള്ളി രൂപതയുടെ കത്തീഡ്രലായി ഉയര്‍ത്തപ്പെടുന്നതും. എന്നാല്‍ കഴിക്കച്ചാലിലച്ചന്‍റെ രണ്ടാമ വരവോടെയാണ് കത്തീഡ്രലിന്‍റെ പുനര്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കപ്പെട്ടത്. കണിയാരത്തിന്‍റേതെന്നു മാത്രമല്ല മാനന്തവാടിയുടെ തന്നെ ശില്പി എന്ന നിലയില്‍ വയനാടിന്‍റെ ചരിത്രത്തില്‍ കഴിക്കച്ചാലിലച്ചന് സവിശേഷമായ സ്ഥാനമാണ് ഉള്ളത്.
കണിയാരം ദേവാലയത്തോടനുബന്ധിച്ചുള്ള സ്ഥാപനങ്ങള്‍
കഴിക്കച്ചാലിലച്ചന്‍ കണിയാരം ഇടവകയ്ക്കു വേണ്ടി വാങ്ങിയ രണ്ട് സ്ഥാപനങ്ങളാണ് കണിയാരം അഘജ സ്കൂളും സെന്‍റ് ജോസഫ് ഠഠക യുടെ ഘജ വിഭാഗവും യുവാക്കളില്‍ അറിവിന്‍റെ അഗ്നി പടര്‍ത്തുക  എന്ന ഉദ്ദേശത്തോടെ കഴിക്കച്ചാലിലച്ചന്‍ ഒരു വായനശാല എന്ന നിലയിലാണ് സെന്‍റ് ജോസഫ് പ്രസ്സ് സ്ഥാപിച്ചത.് ഇവിടെ നിന്നും പ്രസിദ്ധീകരിച്ച ഗിരിദീപം എന്ന പേരിലുള്ള മാസിക. തലശ്ശേരി രൂപതയുടെ ഔദ്യോഗിക മുഖപത്രമായിരുന്നു. 1962 ആണ് പ്രസ്തുത മാസികയുടെ പ്രസിദ്ധീകരണം ആരംഭിക്കുന്നത്. കാലക്രമത്തില്‍ സെന്‍റ് ജോസഫ് പ്രസിന്‍റെ പ്രവര്‍ത്തനം ആരാധന സമൂഹം  സിസ്റ്റേഴ്സിന് കൈമാറി. പള്ളിയുടെ താഴെ റോഡിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന കപ്പേളയുടെ താഴെയായി ചെറിയ കെട്ടിടത്തില്‍ കഴിച്ചാലില്‍ അച്ഛന്‍ ആരംഭിച്ച ആശുപത്രി കാലക്രമത്തില്‍ ആദ്യം പള്ളിയായി ആയി ഉപയോഗിച്ച കെട്ടിടത്തിലേക്ക് മാറ്റുകയും  അത് ഇന്ന് കാണുന്ന സെന്‍റ് ജോസഫ് ആശുപത്രിയായി രൂപപ്പെടുകയുമാണ് ഉണ്ടായത്.
1949ല്‍ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിക്കുകയും 1951 ല്‍ നാലാം ക്ലാസ് വരെയുള്ള എല്‍ പി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു കയും ചെയ്ത് വിദ്യാഭ്യാസ സ്ഥാപനമാണ് കണിയാരം എല്‍. പി സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്ത വിദ്യാഭ്യാസ സ്ഥാപനമാണ് കണിയാരം അഘജ സ്കൂള്‍.  പിന്നീട് 1952 ലാണ് അഞ്ചാം ക്ലാസ് കൂടി ഇതിനോടുകൂടി ചേര്‍ക്കപ്പെടുന്നത്.
സി. എസ.് ഐ സഭ നടത്തിവരുന്ന എല്‍. പി സ്കൂള്‍ കഴിക്കച്ചാലിലച്ചന്‍ വാങ്ങുകയും പിന്നീട് അത് യു. പി സ്കൂളായി ഉയര്‍ത്തുകയും ചെയ്തു. സെന്‍റ്ജോസഫ് മോഡല്‍ യു.പി സ്കൂള്‍ ആന്‍റ് ഠഠക  എന്ന് അറിയപ്പെടുന്ന ഈ വിദ്യാക്ഷേത്രം 1963ലാണ് അധ്യാപക പരിശീലന കേന്ദ്രമായി പരിണാമം പ്രാപിക്കുന്നത്. അന്ന് തലശ്ശേരി രൂപതയിലെ ഏക സ്ഥാപനത്തിന് അര്‍ഹതപ്പെട്ടതായിരുന്നു. ബഹു. കഴക്കച്ചാലിലച്ചന്‍റെ പിന്‍ഗാമികളില്‍ ഒരാളായ ബഹു ജെയിംസ കളത്തിനാല്‍ അച്ചന്‍റെ നേതൃത്വത്തില്‍ കഴിക്കച്ചാലിലച്ചന്‍റെ സ്മരണാര്‍ത്ഥം സ്ഥാപിതമായ ഹൈസ്കൂളാണ് ഫാദര്‍ ജി. കെ. എം. എച്ച.് എസ്. എസ് കണിയാരം. ഇത് കേരളത്തിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ ഒന്നായി വളര്‍ന്നുവരുന്ന കാലഘട്ടത്തിലാണ് ഹയര്‍ സെക്കന്‍റെറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്.
 ഈ സ്ഥാപനങ്ങള്‍ കൂടാതെ കാലക്രമത്തില്‍ ഇവിടെ വന്നു ചേര്‍ന്ന വൈദികരുടെ ശ്രമഫലമായി വിവിധ കപ്പേളകള്‍, വൈദിക മന്ദിരം സെമിത്തേരി കുരിശുമല എന്നിവ സ്ഥാപിതമായി ബഹു നെല്ലിക്കാട്ട് ജോസഫ് അച്ഛന്‍റെ കാലത്ത് നസ്രത്ത് കുന്നില്‍ കുരിശുപള്ളി സ്ഥാപിക്കപ്പെട്ടു. ഫാദര്‍ പോള്‍ മുണ്ടോളിക്കല്‍ വികാരിയായിരിക്കെയാണ് അവിടെ വിപുലീകരിച്ച ഒരു കുരിശുപള്ളി കൂടി സ്ഥാപിക്കപ്പെട്ടത.് ബഹു. ജോസഫ് വെട്ടിക്കുഴിയിലച്ചന്‍റെ നേതൃത്വത്തില്‍ ആണ് ഇവിടെ വൈദിക മന്ദിരം സ്ഥാപിതമായത് ബഹു. ജോസ് തെക്കനാടിയച്ചന്‍റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട സെമിത്തേരിയില്‍ ആദ്യമായി അടക്കുന്നത് കോക്കണ്ടത്തില്‍ ഉലഹന്നാന്‍ വൈദ്യരെയാണ് ദുഃഖവെള്ളിയാഴ്ചത്തെ പീഡാനുഭവ യാത്ര നടത്തുവാനായി കണിയാരം ടൗണ്‍ ചര്‍ച്ചിനോടനുബന്ധിച്ച് ഒരു കുരിശു മലയും ഈ ഇടവകയുടെതായി സജ്ജീകരിക്കപ്പെട്ടിട്ടുണ്ട.് ഈ കുരിശുപള്ളിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ബഹുമാനപ്പെട്ട സണ്ണി മഠത്തിലച്ചന്‍റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ് 
ബഹുമാനപ്പെട്ട കഴിക്കച്ചാലിലച്ചന്‍റെ കാലത്ത് നിര്‍മ്മിച്ച കത്തീഡ്രല്‍ ദേവാലയത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതും പുതിയ കത്തീഡ്രല്‍ ദേവാലയം പണികഴിപ്പിക്കുന്നതും ബഹു. ജോര്‍ജ് മൈലാടൂരച്ചന്‍റെ കാലത്താണ്. ആറു പതിറ്റാണ്ട് കാലത്തോളം കണിയാരത്തെ ഇടവക ജനത്തിന് ദൈവസാന്നിധ്യത്തിന്‍റെ കൂടാരം ആയിരുന്നു.ദേവാലയത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും 2012 മെയ് 6-ാം തീയതി ആണ് സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആണ് പുതിയ ദേവാലയത്തിന്‍റെ ശില വെഞ്ചിരിച്ചത് തുടര്‍ന്ന് 2013 നവംബര്‍ 24ന് വിശ്വാസവര്‍ഷ സമാപന ഹാളില്‍വച്ച് ക്രിസ്തു തജ്ജന്‍റെ  തിരുനാള്‍ ദിനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പൊരുന്നേടം പ്രസ്തുത സ്ഥാപിച്ചുകൊണ്ട് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ദേവാലയത്തോട് അനുബന്ധിച്ച് പള്ളിമുറ്റത്ത് ഫോട്ടോയും പിയാത്തയുടെ ശില്‍പവും സ്ഥാപിച്ചു. 2016 മെയ് 19ന് രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴി പിതാവിനെയും ജോസഫ് പൊരുന്നേടം പിതാവിനെയും കാര്‍മികത്വത്തില്‍ നവീകരിച്ച ദേവാലയത്തിന്‍റെ കൂദാശ കര്‍മ്മം തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍. ജോര്‍ജ് ഞരളക്കാട്ട് നിര്‍വഹിച്ചു. ദേവാലയ നിര്‍മ്മാണഘട്ടത്തില്‍ താല്‍ക്കാലികമായി ബലിയര്‍പ്പണത്തിനായി നിര്‍മ്മിച്ച ഷെഡ്ഡ് ഒരു ഓഡിറ്റോറിയമായി നിര്‍മ്മിക്കുകയും ചെയ്തു. 
കുരിശുമല
കണിയാരം കത്തീഡ്രല്‍ ഇടവകയ്ക്ക് സ്വന്തമായി ഒരു കുരിശുമല ഉണ്ട്. ഇടവകയുടെ ആരംഭകാലം തൊട്ടെ എല്ലാ ദുഃഖ വെള്ളിയാഴ്ചകളിലും കുരിശുമലയിലേക്ക് കുരിശിന്‍റെ വഴി നടത്തി വരുന്നു. ബഹു. സണ്ണി മഠത്തില്‍ അച്ചന്‍റെ കാലഘട്ടത്തില്‍ കുരിശുമല പുനരുദ്ധീകരിച്ച് ഗാഗുല്‍ത്ത എന്ന് നാമകരണം ചെയ്തു. 2023 അുൃശഹ ഞായറാഴ്ച്ച അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് നവീകരിച്ച കുരിശുമല വെഞ്ചരിച്ചു.
സപ്തതിവര്‍ഷം 
കണിയാരം കത്തീഡ്രല്‍ ഇടവക സ്ഥാപിതമായിട്ട് എഴുപത് വര്‍ഷം തികയുന്നു. സപ്തതി വര്‍ഷം സമുചിതമായി ആഘോഷിക്കാന്‍ പൊതുയോഗം തീരുമാനിച്ചു. 2023 സെപ്റ്റംബര്‍ 8-ാം തിയ്യതി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സപ്തതി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. മാനന്തവാടി രൂപത ബിഷപ്പ് അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്തു.