We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
13/06/2025
ഇന്ത്യയിലെ അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരവെ, ലണ്ടനിലേക്കുള്ള ബോയിങ് യാത്രാവിമാനം അഗ്നിക്കിരയായി. കൊല്ലപ്പെട്ടവരുടെയും, പരിക്കുകളേറ്റവരുടെയും ദുഃഖത്തിൽ താനും പങ്കുചേരുന്നതായി ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുടെ കൈയൊപ്പോടു കൂടി നൽകിയ ടെലിഗ്രാം സന്ദേശത്തിൽ രേഖപ്പെടുത്തി
ജൂൺ മാസം പന്ത്രണ്ടാം തീയതി വ്യാഴാഴ്ച, പ്രാദേശിക സമയം ഉച്ചയോടുകൂടി, 242 യാത്രക്കാരുമായി അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം, പറന്നുയർന്ന ഉടനെ അഗ്നിക്കിരയായി. യാത്രക്കാരും, ജീവനക്കാരും മരണപ്പെട്ടു. യാത്രക്കാരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപെട്ടത്.
സംഭവത്തിൽ, തന്റെ അനുശോചനങ്ങളും, പ്രാർത്ഥനകളും, സാമീപ്യവും അറിയിച്ചുകൊണ്ട് ലിയോ പതിനാലാമൻ പാപ്പാ ടെലിഗ്രാം സന്ദേശം പങ്കുവെച്ചു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും തന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതോടൊപ്പം, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തന്റെ പ്രാർത്ഥനകളും പാപ്പാ ഉറപ്പു നൽകി. മരണപ്പെട്ടവരുടെ ആത്മാക്കളെ സർവ്വശക്തന്റെ കാരുണ്യത്തിനു സമർപ്പിക്കുന്നതായും സന്ദേശത്തിൽ കൂട്ടിച്ചേർത്തു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ ഒപ്പോടുകൂടിയാണ് ടെലിഗ്രാം സന്ദേശം അയച്ചത്.
വിമാനത്തിൽ ഭാരതീയർക്കു പുറമെ, 53 ബ്രിട്ടീഷ് യാത്രക്കാരും 7 പോർച്ചുഗീസുകാരും ഒരു കനേഡിയൻ വംശജനും ഉണ്ടായിരുന്നു. ജനവാസകേന്ദ്രത്തിൽ അപകടം നടന്നതിനാൽ നിരവധി പ്രദേശവാസികളും ദുരന്തത്തിൽ കൊല്ലപ്പെട്ടു. നഗരത്തിലെ മെഡിക്കൽ കോളജിന്റെ താമസസ്ഥലവും ദുരന്തത്തിന്റെ വ്യാപ്തിയിൽ ഉൾപ്പെടുന്നതിനാൽ, നിരവധി മെഡിക്കൽ വിദ്യാർത്ഥികൾക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.