x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Vatican

20/06/2026

കര്‍മഭൂമിയിലേക്ക് ലിയോ 14-ാമന്‍ പാപ്പ; സ്‌നേഹപൂര്‍വം പെറുകാത്തിരിക്കുന്നു

വത്തിക്കാന്‍ സിറ്റി: മിഷനറി വൈദികനായി സുദീര്‍ഘമായ 25-ലധികം വര്‍ഷങ്ങള്‍  ചെലവഴിച്ച പെറുവിന്റെ പ്രിയപ്പെട്ട മണ്ണിലേക്ക് ലിയോ പതിനാലാമന്‍ മാര്‍പാപ്പ വീണ്ടുമെത്തുന്നു.  വരുന്ന നവംബര്‍ ആദ്യപകുതിയില്‍ പാപ്പ പെറു സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ജൂണ്‍ 18-ന് വത്തിക്കാനിലെ അപ്പോസ്‌തോലിക് ലൈബ്രറിയില്‍ വെച്ച് മാര്‍പാപ്പയുമായി നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ശേഷം പെറു പ്രസിഡന്റ് ജോസ് മരിയ ബല്‍കാസറാണ്  ഈ ശുഭവാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്. വത്തിക്കാന്റെ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ എങ്കിലും, മുന്‍പ് താന്‍ ശുശ്രൂഷ ചെയ്ത പ്രിയപ്പെട്ട ജനങ്ങളെ കാണാനുള്ള മാര്‍പാപ്പയുടെ ആഗ്രഹം പ്രസിഡന്റ് മാധ്യമങ്ങളോട് പങ്കുവയ്ക്കുകയായിരുന്നു.

ലിമ, ചിക്ലായോ, പിയൂര, പുക്കാല്‍പ, കുസ്‌കോ എന്നീ അഞ്ച് പ്രധാന നഗരങ്ങള്‍ പാപ്പ സന്ദര്‍ശിക്കും. റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്ന ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് പെറു കേവലമൊരു ലാറ്റിനമേരിക്കന്‍ രാജ്യത്തിനപ്പുറം ആത്മീയ-സാമൂഹിക പ്രവര്‍ത്തനങ്ങളുടെ  കര്‍മഭൂമിയാണ്.

1985-ല്‍ വടക്കന്‍ പെറുവിലെ ‘ചുലുകാനാസ്’ എന്ന മലയോര മേഖലയില്‍ ഒരു സാധാരണ മിഷനറി വൈദികനായിട്ടാണ് ഫാ. റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന്റെ തുടക്കം. പിന്നീട് ‘ത്രുഹിയ്യോ’ നഗരത്തില്‍ ഒരു പതിറ്റാണ്ടുകാലം സെമിനാരി ഡയറക്ടറായും കാനോന്‍ നിയമ പ്രഫസറായും സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ ദരിദ്രര്‍ക്കായി ഭക്ഷണശാലകള്‍ സ്ഥാപിക്കാനും മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. 2014-ല്‍ ചിക്ലായോ രൂപതയുടെ  അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ അദ്ദേഹം, 2015 സെപ്റ്റംബര്‍ മുതല്‍ 2023 ഏപ്രില്‍ വരെ അവിടുത്തെ ബിഷപ്പായി ജനങ്ങളുടെയ ഇടയില്‍ ശുശ്രൂഷ ചെയ്തു.

ഇന്‍കാഹുവാസി, കനാരിസ് തുടങ്ങിയ ആന്‍ഡിയന്‍ മലയോര മേഖലകളിലെയും വനപ്രദേശങ്ങളിലെയും ദരിദ്രരായ ഗോത്രജനവിഭാഗങ്ങളുമായി പാപ്പയ്ക്കുള്ള ആത്മബന്ധം ഈ മിഷനറി നാളുകളില്‍ ഉണ്ടായതാണ്.  താന്‍ ഏറെ സ്‌നേഹക്കുന്ന വടക്കന്‍ പെറുവിലെയും വനപ്രദേശങ്ങളിലെയും ചെറിയ ഗ്രാമങ്ങളില്‍ പാപ്പയ്ക്ക് വേഗത്തില്‍ എത്തിച്ചേരുന്നതിനായി പെറു സര്‍ക്കാര്‍ പ്രത്യേക ഹെലികോപ്റ്റര്‍ സൗകര്യം വാഗ്ദാനം ചെയ്തിട്ടുണ്ട്.

2023-ല്‍ വത്തിക്കാന്റെ പ്രധാന ചുമതലകളിലേക്ക് തിരികെ വിളിക്കപ്പെടുന്നത് വരെ പെറുവിലെ സാധാരണക്കാര്‍ക്കൊപ്പം ജീവിച്ച തങ്ങളുടെ പ്രിയപ്പെട്ട പാപ്പയുടെ സന്ദര്‍ശനത്തെ വലിയ പ്രാര്‍ത്ഥനയോടെയും പ്രതീക്ഷയോടെയുമാണ് പെറുവിലെ ജനങ്ങളും ഭരണകൂടവും കാത്തിരിക്കുന്നത്.

Related Updates


east