x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

17/08/2023

സിനഡിൻ്റെ തീരുമാനം സമ്പൂർണ്ണമായി സഭയുടെ പ്രബോധനങ്ങള്‍ക്കനുസൃതം: ആർച്ച്ബിഷപ് സിറില്‍ വാസില്‍

എറണാകുളം - അങ്കമാലി അതിരൂപതയില്‍ രൂപപ്പെട്ട ആരാധനക്രമസംബന്ധമായ വിവാദം കൈകാര്യം ചെയ്യുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ സ്ലൊവാക്യയിലെ ആര്‍ച്ച്ബിഷപ് മാര്‍ സിറില്‍ വാസിലിനെ നിയമിച്ചിരിക്കുകയാണ്. ആര്‍ച്ച്ബിഷപ് മാര്‍ സിറില്‍ വാസിലുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്.

പിതാവേ, അങ്ങയെ ഒന്നു സ്വയം പരിചയപ്പെടുത്താമോ?

എന്റെ പേര് സിറില്‍ വാസില്‍. ഞാന്‍ സ്ലൊവാക്യന്‍ പൗരസ്ത്യ കത്തോലിക്കാസഭയില്‍പ്പെട്ടയാളും ഈശോസഭാംഗവും ഈശോസഭയുടെ സ്ലൊവാക്യന്‍ പ്രോവിന്‍സ് അംഗവുമാണ്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നാണു ഞാന്‍ കാനന്‍ നിയമം പഠിച്ചത്. തുടര്‍ന്ന് അവിടെ അധ്യാപകനുമായി. അവിടെ റെക്ടറായും വൈസ് റെക്ടറായും കാനന്‍ നിയമം ഫാക്കല്‍റ്റിയുടെ ഡീനായും പ്രവര്‍ത്തിച്ചു. 2009ല്‍ എന്നെ പൗരസ്ത്യ സഭാ കാര്യാലയം സെക്രട്ടറിയായി നിയമിച്ചു. നിലവില്‍ ഞാന്‍ സ്ലൊവാക്യയിലെ കോസിഷെ രൂപത ആര്‍ച്ച്ബിഷപ്പാണ്. റോമിലായിരിക്കെ എന്റെ നിരവധിയായ വിദ്യാര്‍ഥികള്‍ വഴി എനിക്ക് സീറോമലബാര്‍സഭയെക്കുറിച്ച് അറിയാം. കൂടാതെ പൗരസ്ത്യ സഭാ കാര്യാലയം സെക്രട്ടറിയെന്ന നിലയിലും സഭയെ അടുത്തറിയാന്‍ എനിക്കു സാധിച്ചു. പലതവണ ഞാന്‍ കേരളത്തില്‍, പ്രത്യേകിച്ച് എറണാകുളത്ത്, വന്നിട്ടുണ്ട്.

ഭരമേല്‍പ്പിക്കപ്പെട്ട ദൗത്യത്തെ എങ്ങനെ കാണുന്നു?

അനുരഞ്ജനത്തിനുള്ള ശ്രമമായിട്ടാണ് ഈ ദൗത്യത്തെ ഞാന്‍ കാണുന്നത്. അതുവഴി എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍ക്കും സീറോമലബാര്‍സഭയ്ക്ക് ആകെയും ദൈവിക ഇടപെടല്‍ കൂടുതല്‍ അനുഭവവേദ്യമാകുമെന്ന് വിശ്വസിക്കുന്നു.

അതിരൂപതയിലെ വിഷയത്തെക്കുറിച്ച് അങ്ങ് പഠിച്ചിട്ടുണ്ടോ?

പൗരസ്ത്യ സഭാ കാര്യാലയം സെക്രട്ടറിയെന്ന നിലയില്‍ വിഷയം അടുത്തുനിന്ന് പഠിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. പൊന്തിഫിക്കല്‍ ഡെലഗേറ്റായി നിയമിച്ചശേഷം വിവിധ കത്തുകളും റിപ്പോര്‍ട്ടുകളും വായിച്ചും വിഷയം പഠിച്ചിട്ടുണ്ട്.

പ്രശ്‌നമെന്തെന്ന് ചെറിയ വാക്കുകളില്‍ വിശദീകരിക്കാമോ?

എല്ലാവരുടെയും സൗകര്യാര്‍ത്ഥം വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതി സംബന്ധിച്ച് ഏകീകൃത രൂപമുണ്ടാക്കാന്‍ സീറോമലബാര്‍സഭാ സിനഡ് തീരുമാനിച്ചു. ഈ തീരുമാനം സഭയിലെ എല്ലാ രൂപതകളിലും നടപ്പാക്കുകയും ചെയ്തു. എന്നാല്‍, എറണാകുളം-അങ്കമാലി അതിരൂപതയിലെ ചില വൈദികര്‍ ഇനിയും ഈ തീരുമാനം അംഗീകരിച്ചിട്ടില്ല. നിയമാനുസൃതമായ കുര്‍ബാനരീതി അംഗീകരിക്കാത്ത അവരുടെ നിലപാട് വിശ്വാസികളില്‍ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. പുതിയ കുര്‍ബാനയര്‍പ്പണ രീതിയെ എതിര്‍ക്കാന്‍ വിശ്വാസികളെ അവര്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പുരോഹിതരെന്ന നിലയില്‍ അവര്‍ ലക്ഷ്യംവയ്‌ക്കേണ്ടതു മറിച്ചായിരുന്നു. അതായത് സീറോമലബാര്‍സഭയുമായി ആരാധനക്രമ ഐക്യത്തില്‍ നിലകൊണ്ട് നേരായ മതബോധനം നടത്തി അതിരൂപതയിലെ വിശ്വാസികള്‍ക്കാകെ മാതൃകയാകുന്ന ജീവിതം നയിക്കുകയെന്നത്. എന്നാല്‍, ഖേദകരമെന്നു പറയട്ടെ, സാര്‍വത്രിക സഭയുടെയും പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും അംഗീകാരത്തോടെ സീറോമലബാര്‍സഭയുടെ പരമോന്നത സമിതിയായ സിനഡ് അംഗീകരിച്ച നിയമപരവും സഭാംഗങ്ങള്‍ക്കു ബാധകവുമായ തീരുമാനത്തെ അവര്‍ ബോധപൂര്‍വം എതിര്‍ക്കുന്നു.

തീരുമാനം വൈദികരില്‍ അടിച്ചേല്‍പ്പിക്കുന്നതല്ലേ ഇത്?

അക്കാര്യത്തിലേക്ക് വരുന്നതിനുമുന്പ് മറ്റൊരു കാര്യം പറയട്ടെ. കത്തോലിക്കാ സഭയില്‍ ഒരാള്‍ വൈദികനാകുന്നത് തിരുപ്പട്ട ശുശ്രൂഷയിലൂടെയാണെന്നതു നമുക്കെല്ലാം അറിയാവുന്ന കാര്യമാണല്ലോ. ഈ ശുശ്രൂഷയില്‍ പ്രധാനമാണ് കാര്‍മികനായ മെത്രാനു മുന്നില്‍ നവവൈദികന്‍ മുട്ടുകുത്തി നില്‍ക്കുന്നതും നവവൈദികന്റെ ശിരസിന്മേല്‍ കൈകള്‍വച്ചു കാര്‍മികന്‍ പ്രാര്‍ഥിക്കുന്നതും. കൈവയ്പ്ശുശ്രൂഷ എന്നാണ് ഇത് അറിയപ്പെടുന്നത്.
സ്വതന്ത്രമായുള്ള അഭ്യര്‍ഥനപ്രകാരം നല്‍കുന്ന കൈവയ്പുശുശ്രൂഷയിലൂടെയാണ് പൗരോഹിത്യ ജീവിതം ആരംഭിക്കുന്നത്. ഓരോ വൈദികാര്‍ഥിയും കൈവയ്പ്പ്രാര്‍ഥനയ്ക്കായി അഭ്യര്‍ഥിക്കുന്നു. കൈവയ്പ് സ്വീകരിക്കാതെ ഒരാള്‍ ഒരിക്കലും വൈദികനാകില്ല. സഭാ പ്രബോധനങ്ങളെയും മാര്‍പാപ്പയുടെ കല്പനകളെയും ബിഷപ്പിന്റെ നിയമപരമായ തീരുമാനങ്ങളെയും അംഗീകരിച്ചുകൊള്ളാമെന്ന് തിരുപ്പട്ട ശുശ്രൂഷയില്‍ നവവൈദികന്‍ വിശുദ്ധ ഗ്രന്ഥത്തിനു മുകളില്‍ കൈകള്‍ വച്ച്, സ്വതന്ത്രമനസോടും തെരഞ്ഞെടുപ്പോടുംകൂടെ ദൈവത്തിനു മുന്നിലും സാര്‍വത്രിക സഭയ്ക്കു മുന്നിലും പ്രതിജ്ഞ ചെയ്യുന്നുമുണ്ട്.
സിനഡിന്റെ തീരുമാനം തിരസ്‌കരിക്കുകവഴി ചില വൈദികര്‍, അവരുടെ മനഃസാക്ഷിക്കും അന്തസിനും നേര്‍ക്കുള്ള ഒരാക്രമണമെന്നതിലുപരി തങ്ങളിലെ കൈവയ്പുശുശ്രൂഷയെ തള്ളിപ്പറയുകയാണെന്നാണ് എനിക്കു മനസിലാകുന്നത്. ബന്ധപ്പെട്ട അധികൃതര്‍ നിശ്ചയിക്കുന്ന നൈയാമിക കാര്യങ്ങള്‍ അനുസരിക്കുന്നതിനെ സംബന്ധിച്ചതാണ് ഇവിടത്തെ വിഷയം. കത്തോലിക്കാസഭ പ്രവര്‍ത്തിക്കുന്നത് ഇപ്രകാരമാണ്. ബന്ധപ്പെട്ട അധികാരികള്‍ ഒരു നിയമമുണ്ടാക്കുന്‌പോള്‍ അത് ആര്‍ക്കുവേണ്ടിയാണോ നിര്‍മിക്കപ്പെട്ടിരുന്നത്, അവരെല്ലാം ഇത് അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. നിയമങ്ങള്‍, അതു കാനന്‍ നിയമമോ സിവില്‍ നിയമമോ ആകട്ടെ, ഒരാളുടെ ഇഷ്ടവും അനിഷ്ടവും നോക്കിയല്ല നിര്‍മിക്കപ്പെടുന്നത്. യോജിപ്പുണ്ടെങ്കിലും വിയോജിപ്പുണ്ടെങ്കിലും എല്ലാവരും അനുസരിക്കാന്‍ ബാധ്യസ്ഥരാണ്.

സിനഡ് രീതിയിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി ദൈവശാസ്ത്രപരമായി കാലഹരണപ്പെട്ടതാണെന്നാണല്ലോ ചിലര്‍ പറയുന്നത്.
പഴഞ്ചന്‍ രീതിയില്‍ എങ്ങനെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനാകും?

ഈ എതിര്‍പ്പ് ഒരു വൈദികന്റെ വായില്‍നിന്നുതന്നെ ഞാന്‍ കേട്ടു. അതേസമയംതന്നെ, എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു പുറത്ത് സിനഡ് കുര്‍ബാന അര്‍പ്പിക്കുന്നതിന് തനിക്കു പ്രശ്‌നമൊന്നുമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍, തന്റെ അതിരൂപതയ്ക്കുള്ളില്‍ സിനഡല്‍ രീതിയിലുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ അദ്ദേഹം തയാറല്ല. ഈ വാദത്തിന്റെ അബദ്ധം വിലയിരുത്താന്‍ ഞാന്‍ നിങ്ങള്‍ക്കു വിടുന്നു. സിനഡല്‍ ഫോര്‍മുല ദൈവശാസ്ത്രപരമായി സ്വാഭാവികമാകുന്നതും ലോകമാകെ അംഗീകരിക്കപ്പെടുന്നതും എന്തു കാരണത്താലാണ് അതുപോലെ എറണാകുളം - അങ്കമാലി അതിരൂപതയില്‍ മാത്രം എന്തു കാരണത്താലാണ് ഇതു ദൈവശാസ്ത്രപരമായി അസ്വീകാര്യവും പഴഞ്ചനുമായി കാണുന്നത് അപ്പോള്‍ ദൈവശാസ്ത്രമല്ല വിഷയം. നിയമപരമായി സാധുതയുള്ള ഒരു അഥോറിറ്റിയാണോ നിയമമുണ്ടാക്കിയതെന്നതും അത് സഭയുടെ അടിസ്ഥാന പ്രബോധനങ്ങള്‍ക്കു സമരസപ്പെട്ടു നില്‍ക്കുന്നതുമാണോയെന്നതുമാണ് വിഷയം. ഞാന്‍ മനസിലാക്കുന്നിടത്തോളം സിനഡിന്റെ തീരുമാനം സന്പൂര്‍ണമായി സഭയുടെ പ്രബോധനങ്ങള്‍ക്കനുസൃതമാണ്. സഭയില്‍ ദൈവശാസ്ത്രപരമായ പല നിലപാടുകളുണ്ടെങ്കിലും സാധുവായ ഒരു നിയമമുണ്ടാക്കുന്‌പോള്‍, ആര്‍ക്കുവേണ്ടിയാണോ അത് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്, തങ്ങളുടെ സ്വതന്ത്ര ദൈവശാസ്ത്ര ചിന്തകളെല്ലാം മാറ്റിവച്ച് അത് അനുസരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.

ഈശോമിശിഹാ ശിഷ്യന്മാര്‍ക്ക് അഭിമുഖമായി അപ്പം മുറിച്ചു നല്‍കി നടത്തിയ അന്ത്യത്താഴത്തിന്റെ ഓര്‍മയാണ് വിശുദ്ധ കുര്‍ബാനയെന്നാണ് മിക്കവരും പറയുന്നത്. അതിനാല്‍ത്തന്നെ വിശ്വാസികളെ പിന്നിലാക്കി അള്‍ത്താരാഭിമുഖമായി വൈദികന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് യഥാര്‍ഥ കുര്‍ബാനയോടു (അന്ത്യത്താഴം) ചേര്‍ന്നതല്ലെന്ന്  ഇക്കൂട്ടര്‍ പറയുന്നു. എന്താണ് അങ്ങയുടെ അഭിപ്രായം?

അന്ത്യത്താഴത്തില്‍ ഈശോ ചെയ്തതിനെ അനുസ്മരിച്ച് അപ്പം മുറിച്ചു പങ്കുവയ്ക്കാനായി ആദിമസഭയില്‍ വിശ്വാസികള്‍ ഒരുമിച്ചുകൂടിയിരുന്നുവെന്നത് പ്രധാനമാണ്. എന്നാല്‍, ഈശോ എന്താണു പഠിപ്പിച്ചത് എന്നതിനെക്കുറിച്ചുള്ള ഒരു വിശദീകരണംകൂടി അപ്പംമുറിക്കല്‍ ശുശ്രൂഷയ്‌ക്കൊപ്പം വേണമെന്ന് കാലക്രമേണ വിശ്വാസികള്‍ തിരിച്ചറിഞ്ഞു. ഈശോയുടെ പ്രബോധനം കൂടാതെയുള്ള അപ്പം മുറിക്കല്‍ വിശ്വാസികള്‍ക്കു മനസിലാകണമെന്നില്ല.
വാസ്തവത്തില്‍ നമ്മള്‍ സംസാരിക്കുന്നത് സ്മരണയെക്കുറിച്ചാണ്, അതല്ലാതെ അന്ത്യത്താഴത്തിന്റെ ഒരു ഫോട്ടോകോപ്പിയെക്കുറിച്ചല്ല. ലിയോണാര്‍ഡോ ഡാവിഞ്ചിപോലുള്ള കലാകാരന്മാര്‍ ഭാവനാപൂര്‍വം വരച്ച അന്ത്യത്താഴത്തിന്റെ ചിത്രങ്ങളെക്കുറിച്ചല്ല.
നൂറ്റാണ്ടുകള്‍ക്കിടയില്‍ രൂപപ്പെട്ട എല്ലാ ആരാധനക്രമ പാരന്പര്യങ്ങളും അടിസ്ഥാനമാക്കിയത് ആദിമസഭയെയാണ്. കാലക്രമേണ ആരാധനക്രമത്തില്‍ സഭ ചില പ്രബോധനങ്ങളും വായനകളും ആരാധനക്രമ വിശദീകരണങ്ങളും വിവിധ അടയാളങ്ങളും ചലനങ്ങളും ഉള്‍പ്പെടുത്തി. വീണ്ടും ഈ ശുശ്രൂഷകളില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു. ക്രമേണ സഭയുടെ നിയമാനുസൃത അധികാരികള്‍വഴി രൂപപ്പെട്ട ആരാധനക്രമത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിഗത സഭകള്‍ രൂപം കൊണ്ടു.

തങ്ങള്‍ അനുസരിക്കുക ആരാധനക്രമ നിയമങ്ങളെയല്ല, ദൈവത്തെയാണ് എന്നു ചിലര്‍ പറയാറുണ്ട്. ഇക്കാര്യത്തില്‍ അങ്ങേയ്ക്ക് എന്താണു പറയാനുള്ളത്?

മനുഷ്യരെ അനുസരിക്കുന്നതിനെക്കാള്‍ നല്ലത് ദൈവത്തെ അനുസരിക്കുന്നതാണെന്ന് അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ പത്രോസ് പറയുന്നുണ്ട് (അപ്പ 5:29). പഴയനിയമകാലത്തെ പ്രവാചകന്മാര്‍ ദൈവത്തെ അനുസരിക്കുന്നതിനായി മാനുഷിക നിയമങ്ങള്‍ ധിക്കരിച്ചിരുന്നു. ചിലപ്പോഴൊക്കെ ഈശോയും അതു ചെയ്തു. ദൈവിക താത്പര്യങ്ങളിലും മാനുഷിക താത്പര്യങ്ങളിലും വ്യക്തമായ അന്തരം പ്രകടമാകുന്‌പോള്‍ അവര്‍ ദൈവത്തോടൊപ്പം നിന്നു. ഉദാഹരണമായി മാനുഷിക നിയമങ്ങള്‍ പാവപ്പെട്ടവനെ മറന്ന് ധനവാനെ അനുകൂലിക്കുകയോ പാവപ്പെട്ടവനെ അടിച്ചമര്‍ത്തുകയോ ചെയ്യുന്‌പോഴും ദേവാലയാചാരം മനുഷ്യരെ പ്രത്യേകിച്ച് പാവങ്ങളെ അവഗണിച്ചപ്പോഴും ഇത്തരം നിയമങ്ങള്‍ക്കെതിരേ പ്രവാചകശബ്ദങ്ങള്‍ ശക്തമായി ഉയര്‍ന്നു. എന്നിരുന്നാലും സിനഡല്‍ ഫോര്‍മുലയുടെ കാര്യത്തിലുള്ള അനുസരണക്കേട് ഈശോയുടെയോ പ്രവാചകന്മാരുടെയോ അനുസരണക്കേടുമായി താരതമ്യം ചെയ്യാനാകില്ല. സിനഡല്‍ ഫോര്‍മുല നടപ്പാക്കുന്നതില്‍ ധനവാനെ അനുകൂലിച്ചെന്നോ പാവപ്പെട്ടവനെ അവഗണിച്ചെന്നോ ചോദ്യമുദിക്കുന്നില്ല. ഈ കാര്യത്തില്‍ ദൈവികതാത്പര്യങ്ങളില്‍നിന്നുള്ള ഒരു വ്യതിചലനവും ഞാന്‍ കാണുന്നില്ല. വസ്തുനിഷ്ഠമായ പ്രവാചകശബ്ദങ്ങള്‍ നിയമാനുസൃതമായ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍, പ്രതിഷേധത്തെ മറ്റുചില താത്പര്യങ്ങള്‍ ഇടകലര്‍ത്തി തെറ്റിദ്ധരിപ്പിക്കാതെ ശ്രദ്ധിക്കുന്നത് നല്ലതാണ്. അതുവഴി സമ്മര്‍ദഗ്രൂപ്പുകള്‍ക്ക് അടിപ്പെടാതിരിക്കാന്‍ നമുക്കു സാധിക്കും.

മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് ജനാഭിമുഖമായാണെന്നും മാര്‍പാപ്പ അര്‍പ്പിക്കുന്നതുപോലെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനാണ് എറണാകുളം വൈദികര്‍ ആവശ്യപ്പെടുന്നതെന്നും മിക്കപ്പോഴും പറയാറുണ്ട്. അങ്ങ് ഇതിനെ എങ്ങനെ കാണുന്നു?

മാര്‍പാപ്പ  ലത്തീന്‍ റീത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്‌പോള്‍ ജനാഭിമുഖമായാണു നില്‍ക്കുന്നത്. കാരണം, അതാണു സാധാരണ രീതിയില്‍, നിയമപരമായുള്ള അര്‍പ്പണ രീതി. എന്നാല്‍, പൗരസ്ത്യ സഭയുടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്‌പോള്‍ ആ സഭയുടെ നിയമം അദ്ദേഹം പാലിക്കും. ഉദാഹരണമായി മാര്‍പാപ്പ സീറോ മലബാര്‍ റീത്ത് പ്രകാരമുള്ള വിശുദ്ധ കുര്‍ബാനയാണ് അര്‍പ്പിക്കുന്നതെങ്കില്‍ ഈ സഭയുടെ സിനഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ള രീതി മാത്രമേ അദ്ദേഹം സ്വീകരിക്കൂ. ഉദാഹരണമായി 1986ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കോട്ടയത്ത് അല്‍ഫോന്‍സാമ്മയെയും ചാവറയച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചപ്പോള്‍ സിനഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ള രീതിയിലാണ് അദ്ദേഹം കുര്‍ബാനയര്‍പ്പിച്ചത്. ഓരോ സഭയ്ക്കും സ്വന്തമായ നിയമപരമായ ആരാധനക്രമ രീതികളുണ്ട്. ഒരു സഭയുടെ ആരാധനക്രമ രീതി ഇതര സഭയുടേതുപോലായിരിക്കണമെന്നു നമുക്കു പറയാനാകില്ല.

എല്ലാ വൈദികരും നിയമം അനുസരിക്കുന്നത് സാധ്യമാണെന്ന് അങ്ങ് വിചാരിക്കുന്നുണ്ടോ?

തീര്‍ച്ചയായും അതു സാധ്യമാണ്. അനുസരിക്കാതിരിക്കാനുള്ള കാരണമെന്തെങ്കിലും എനിക്കു കാണാനാകുന്നില്ല. കാരണം എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികരുടെ എണ്ണം 450 ആണ്. സീറോമലബാര്‍ സഭയിലെ 5200 വൈദികരില്‍ ഇവരൊഴിച്ച് ബാക്കിയുള്ളവരെല്ലാം സിനഡല്‍ ഫോര്‍മുലപ്രകാരമുള്ള വിശുദ്ധ കുര്‍ബാനയാണ് അര്‍പ്പിക്കുന്നത്. ബഹുഭൂരിപക്ഷം വൈദികര്‍ക്കും സിനഡ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാമെങ്കില്‍ എന്തുകൊണ്ട് എറണാകുളത്തെ വൈദികര്‍ക്കു മാത്രം പാടില്ലെന്നതാണ് എന്റെ ചോദ്യം.

എല്ലാ രൂപതകളിലും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ ഏകീകൃത സ്വഭാവം വേണമെന്നു നിഷ്‌കര്‍ഷിക്കുന്നത് എന്തുകൊണ്ടാണ്?

സഭയുടെ ആരാധനക്രമ നിയമം എല്ലായിടത്തും ഒരേപോലായിരിക്കണമെന്നു പറയുന്ന ഒരു കാനന്‍ നിയമമുണ്ട്. ആരാധനക്രമ രീതിയാണ് സഭയുടെ മുഖമെന്നതാണു കാരണം. അതിനാല്‍ത്തന്നെ ആരാധനക്രമം സഭയുടെ അടിസ്ഥാന ഘടകമാണ്. ഒരേ സഭയില്‍ ആരാധനക്രമം വ്യത്യസ്തമായിരിക്കണമെന്ന് പ്രസ്തുത നിയമം നടപ്പാക്കിയ മാര്‍പാപ്പ ആഗ്രഹിച്ചിട്ടുണ്ടാകില്ല. കൂടാതെ, താനോ തന്റെ മുന്‍ഗാമിയോ നടപ്പിലാക്കിയ ഒരു നിയമം ഒരു മാര്‍പാപ്പ അനുസരിക്കുന്നതും കാണാനാകും, അതു മാറ്റുന്നതിനു ഗുരുതരമായ കാരണമില്ലെങ്കില്‍.

ചില വിട്ടുവീഴ്ചകള്‍ക്കു സാധ്യതയുണ്ടോ?

ഇപ്പോഴത്തെ രീതി നേരത്തേതന്നെ അനുനയ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ്. ആരംഭകാലം മുതലേയുള്ള ആരാധനക്രമ നിയമപ്രകാരം കുര്‍ബാനയില്‍ മുഴുവന്‍ സമയവും കാര്‍മികന്‍ അള്‍ത്താരാഭിമുഖമായാണു നില്‍ക്കുന്നത്. ഇതിനെതിരേ ചില വൈദികരില്‍നിന്നു പ്രതിഷേധമുണ്ടായതോടെയാണ് എല്ലാവര്‍ക്കും സ്വീകാര്യമായ, ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്ന ഫോര്‍മുല നടപ്പാക്കാന്‍ 1999ല്‍ സിനഡ് തീരുമാനിച്ചത്.

എന്തു ചെയ്യാനാണ് മാര്‍പാപ്പ അങ്ങയോട് ആവശ്യപ്പെട്ടിട്ടുള്ളത്?

ഈ ചോദ്യത്തിന് പേപ്പല്‍ ഡെലഗേറ്റ് എന്ന നിലയിലുള്ള എന്റെ നിയമന ഉത്തരവിലെ വാക്കുകള്‍ ഉദ്ധരിക്കുകയല്ലാതെ മറ്റൊരു രീതിയില്‍ ഉത്തരം നല്‍കാന്‍ എനിക്കാകില്ല. ''വിമതരായി നിലകൊള്ളുന്ന ബിഷപ്പുമാരെയും വൈദികരെയും അനുസരണത്തിലേക്ക് എത്തിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിനായി സാഹചര്യം പഠിക്കുകയെന്നതാണ് പൊന്തിഫിക്കല്‍ ഡെലഗേറ്റിന്റെ പ്രധാന ദൗത്യം.''ലളിതമായി പറഞ്ഞാല്‍ എന്റെ നിയമനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വ്യക്തിപരമായ ഒരു തീരുമാനമായിരുന്നു. സിനഡല്‍ ഫോര്‍മുല പ്രകാരമുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണരീതി സംബന്ധിച്ച സീറോമലബാര്‍സഭാ സിനഡിന്റെ തീരുമാനം ഫലത്തില്‍ വരുത്തുന്നതിന് പ്രത്യേക ചുമതല മാര്‍പാപ്പ എനിക്കു തന്നിട്ടുണ്ട്. അതായത് സിനഡിന്റെ തീരുമാനം നടപ്പാക്കാനുള്ള ചുമതല.


കൊച്ചിപോലുള്ള ഒരു കോസ്‌മോപോളിറ്റന്‍ നഗരത്തില്‍ സിനഡ് കുര്‍ബാന സാധ്യമാണോ?

കോസ്‌മോപോളിറ്റന്‍ നഗരത്തെയും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തെയും ഞാന്‍ പരസ്പരം ബന്ധപ്പെടുത്തില്ല. എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു പുറമേ കൊച്ചിയില്‍ സീറോമലങ്കര, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ്മ സഭകളുടെ ദേവാലയങ്ങളും കോട്ടയം ക്‌നാനായ അതിരൂപതയുടെ ദേവാലയവുമുണ്ട്.
ഈ ദേവാലയങ്ങളിലെല്ലാം കാര്‍മികന്‍ അള്‍ത്താരാഭിമുഖ കുര്‍ബാനയാണ് അര്‍പ്പിക്കുന്നത്. തിരുവനന്തപുരം കോസ്‌മോപോളിറ്റന്‍ നഗരം മാത്രമല്ല, ജനസംഖ്യയില്‍ കൊച്ചിയേക്കാള്‍ വലുതുമാണ്. മുന്പു പറഞ്ഞ സഭകളുടെ ദേവാലയങ്ങളെല്ലാം ആ നഗരത്തിലുമുണ്ട്. അവിടത്തെ സീറോമലബാര്‍ സഭയുടെ ദേവാലയങ്ങളില്‍ സിനഡ് അംഗീകരിച്ച വിശുദ്ധ കുര്‍ബാനയാണ് അര്‍പ്പിക്കുന്നത്. കൊച്ചിയിലെ മറ്റു മതവിശ്വാസികള്‍ അവരുടേതായ രീതിയിലാണ് ആരാധന നടത്തുന്നത്. അവരുടെ പുരോഹിതരാരും വിശ്വാസികളെ അഭിമുഖം നില്‍ക്കുന്നില്ലതാനും. അതിനാല്‍ കൊച്ചിയെ കോസ്‌മോപോളിറ്റന്‍ നഗരമായി കാണണമെന്നത് നിയമം നടപ്പാക്കുന്നതിനു തടസമാകുന്നില്ല. ഞാന്‍ അംഗമായിരിക്കുന്ന പൗരസ്ത്യ കത്തോലിക്കാ സഭയില്‍ കിഴക്കോട്ടു തിരിഞ്ഞാണ് വി. കുര്‍ബാനയര്‍പ്പണം. പൗരസ്ത്യ കത്തോലിക്കാ, അകത്തോലിക്കാ സഭകളിലെല്ലാം പൊതുവേ ഇതേ രീതിയാണുള്ളത്.

നിരവധി വൈദികരുടെയും അല്മായരുടെയും പ്രതിഷേധങ്ങള്‍ അവഗണിച്ചുകൊണ്ട് എങ്ങനെ സിനഡാത്മകത പാലിക്കാനാകും?

സഭയിലാകെ നാം സിനഡാത്മകതയെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍, രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പറയുന്നതുപോലെ സഭയെന്ന ആശയത്തില്‍ ഇതു നേരത്തേതന്നെ ഉള്ളതാണ്. എല്ലാ വിശ്വാസികളും ഒരുമിച്ചു നടക്കുന്നു എന്ന കാഴ്ചപ്പാടുള്ള സഭയെ അത് അവതരിപ്പിക്കുന്നു. അതായത് എല്ലാ വിശ്വാസികളും ചേര്‍ന്നതാണു സഭ. ഈ സാഹചര്യത്തില്‍ സഭയിലെ എല്ലാ അംഗങ്ങളെയും ബഹുമാനിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് തീരുമാനമെടുക്കുന്ന പ്രക്രിയകളെ. എല്ലാവരുടെയും ആവശ്യങ്ങള്‍ അംഗീകരിക്കുമെന്നോ എല്ലാവരുടെയും അംഗീകാരത്തോടെ മാത്രമേ നിയമം നടപ്പാക്കുകയുള്ളൂവെന്നോ ഇതിന് അര്‍ഥമില്ല. ഒരു സമൂഹത്തിലും ഇതു പ്രായോഗികമല്ല. വിഷയത്തില്‍ എന്തെങ്കിലും പറയാനുള്ളവരെ ഇതിനോടകം ബന്ധപ്പെട്ട അധികൃതര്‍ കേട്ടിട്ടുണ്ടെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്.
സിനഡ് അംഗീകരിച്ച വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്ന് ആഗ്രഹമുള്ളവരും ചോദിക്കുന്നവരുമായ നിരവധി പേര്‍ എറണാകുളം-അങ്കമാലി അതിരൂപതയിലുണ്ട്. അവരെ ബഹുമാനിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. സിനഡല്‍ ഫോര്‍മുല അംഗീകരിക്കുന്നുവെന്നത് സിനഡാത്മകത നടപ്പാക്കലാണ്. കാരണം, ഇരു ഗ്രൂപ്പുകളെയും(അള്‍ത്താരാഭിമുഖ കുര്‍ബാന വേണമെന്നു വാദിക്കുന്നവരെയും ജനാഭിമുഖ കുര്‍ബാന വേണമെന്നു വാദിക്കുന്നവരെയും) കേട്ടതിന്റെ ഫലമാണിത്.

ആരാധനക്രമം അനുസരിക്കാന്‍ ചില വൈദികര്‍ കൂട്ടാക്കിയില്ലെങ്കില്‍ എന്തായിരിക്കും അങ്ങ് ചെയ്യുക?

ഏതെങ്കിലും വൈദികന്‍ സിനഡല്‍ ഫോര്‍മുലപ്രകാരമുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് എനിക്കു തോന്നുന്നില്ല. കാരണം അതു മാര്‍പാപ്പയെ ധിക്കരിക്കുന്ന ഗുരുതരമായ തെറ്റാണെന്നതുതന്നെ. ഒരു വൈദികന്‍ തന്റെ തിരുപ്പട്ടവേളയില്‍ മെത്രാന്റെയും വിശ്വാസികളുടെയും മുന്പാകെ എടുത്ത വാഗ്ദാനത്തിന്റെ സാക്ഷാത്കാരംകൂടിയാണ് ആരാധനക്രമ നിയമത്തെ അനുസരിക്കുകയെന്നത്. സിനഡ് ഫോര്‍മുല പ്രകാരമുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതി നടപ്പാക്കാന്‍ മാര്‍പാപ്പയാണ് എന്നെ അധികാരപ്പെടുത്തിയത്. സീറോമലബാര്‍സഭാ വിശ്വാസികളുടെ അചഞ്ചലമായ വിശ്വാസ പൈതൃകത്തിലും മാര്‍പാപ്പയോടുള്ള വിധേയത്വത്തിലും ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു. വൈദികരുടെ അനുസരണക്കേടിന് കാനോനികമായ നടപടികള്‍ ഉണ്ടാകുന്നതിനുമുന്പ് അവരെ തിരുത്തേണ്ട ബാധ്യത വിശ്വാസികള്‍ക്കുണ്ട്. ''ഞങ്ങളുടെ ബഹുമാനവും ആദരവും നിങ്ങള്‍ക്കു വേണമെങ്കില്‍ നിങ്ങള്‍ മാതൃകാ വ്യക്തിത്വങ്ങളാകുക, സഭാ കൂട്ടായ്മയ്‌ക്കൊപ്പം ചരിക്കുക, മാര്‍പാപ്പയെ അനുസരിക്കുക'' എന്നിങ്ങനെ വിശ്വാസികള്‍ വൈദികരോടു പറയണം. അപ്പോള്‍ അവര്‍ സ്വയം തിരുത്തും.

Related Updates


east