x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

09/05/2026

ഗ്ലാമര്‍ ലോകത്തെ കോടീശ്വരന്‍ഇനി വൈദികന്‍; സ്‌കോട്ട് ബോര്‍ബ 23-ന് അഭിഷിക്തനാകും

മുന്‍ മോഡല്‍, സൗന്ദര്യവര്‍ധക വസ്തുക്കളുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച സംരംഭകന്‍, ഹോളിവുഡിന്റെ ഗ്ലാമര്‍ താരങ്ങളെ അണിയിച്ചൊരുക്കിയ പ്രഫഷണല്‍ തുടങ്ങി   വിശേഷണങ്ങള്‍ ഏറെയുള്ള സ്‌കോട്ട് വിന്‍സെന്റ് ബോര്‍ബ ഇനി കത്തോലിക്ക വൈദികന്‍. ‘ഇഎല്‍എഫ് കോസ്‌മെറ്റിക്ക്‌സ്’ എന്ന പ്രശസ്ത ബ്രാന്‍ഡിന്റെ സഹസ്ഥാപകനായ ഇദ്ദേഹം, തന്റെ കോടികളുടെ സമ്പാദ്യവും പ്രശസ്തിയും ഉപേക്ഷിച്ചാണ് കത്തോലിക്കാ വൈദികനാകുവാന്‍ 42-ാമത്തെ വയസില്‍ സെമിനാരിയില്‍ ചേര്‍ന്നത്. കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോ രൂപതയ്ക്ക് വേണ്ടി വിസാലിയയിലെ  സെന്റ് ചാള്‍സ് ബൊറോമിയോ ദൈവാലയത്തില്‍ ഈ മെയ് 23-ന് നടക്കുന്ന ചടങ്ങില്‍ അദ്ദേഹം വൈദികനായി അഭിഷിക്തനാകും.

സമ്പത്തിന്റെയും ആഡംബരത്തിന്റെയും പ്രശസ്തിയുടെയും ലോകത്ത് നിറഞ്ഞ് നിന്ന സ്‌കോട്ട് വിന്‍സെന്റ് ബോബയുടെ മാനസാന്തര കഥയ്ക്ക് ഒരു സിനിമക്കഥയെ വെല്ലുന്ന നാടകീയത ഉണ്ട്. ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു തന്റെ ജീവിതമെന്ന് സ്‌കോട്ട് ബോര്‍ബ പറയുന്നു. എന്നാല്‍ ജീവിതത്തിലെ വിജയങ്ങളും ഹോളിവുഡ് ശൈലിയുള്ള കുത്തഴിഞ്ഞ ജീവിതവും അദ്ദേഹത്തിന്റെ ഉള്ളില്‍ വലിയൊരു ശൂന്യത സൃഷ്ടിച്ചു.  ‘ഞാന്‍ എനിക്ക് വേണ്ടി മാത്രമാണ് ജീവിച്ചിരുന്നത്. ആഡംബരങ്ങളെ ഞാന്‍ ആരാധിച്ചു,’ 2023-ല്‍ സെമിനാരിയില്‍ പഠിക്കുന്ന സമയത്ത്  നല്‍കിയ ഒരു ഇന്റര്‍വ്യൂയില്‍  അദ്ദേഹം തന്റെ മുന്‍കാല ജീവിതത്തെക്കുറിച്ച് പറഞ്ഞു. ആ ജീവിതശൈലിയിലൂടെ സ്വന്തം ആത്മാവിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് തനിക്ക് തോന്നിയതെന്ന് ബോര്‍ബ വെളിപ്പെടുത്തി.

തന്റേത് വൈകിയുണ്ടായ ഒരു തീരുമാനമാണെന്ന് സ്‌കോട്ട് ബോര്‍ബ കരുതുന്നില്ല. ‘ദൈവം എന്നെ പത്താം വയസില്‍ വിളിച്ചതാണ്, പക്ഷേ ഞാന്‍ ആ വിളി സ്വീകരിക്കാന്‍ വൈകിപ്പോയി,’ അദ്ദേഹം പറയുന്നു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ പള്ളിയിലെ അള്‍ത്താരയിലേക്ക് വിരല്‍ചൂണ്ടി ‘നിനക്ക് ആ തിരുവസ്ത്രമണിഞ്ഞ ആളാകണോ’ എന്ന് അമ്മ ചോദിച്ച നിമിഷമാണ് തന്റെ ഉള്ളില്‍ പൗരോഹിത്യത്തിന്റെ വിത്തുകള്‍ പാകിയതെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

എന്നാല്‍ ഹോളിവുഡിലെ  തിരക്കുള്ള ജീവിതത്തിനിടയില്‍ ദൈവവുമായുള്ള ബന്ധം അദ്ദേഹത്തിന് നഷ്ടമായി.  ന്യൂട്രോജീന, ഹാര്‍ഡ് കാന്‍ഡി  തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ‘ഇഎല്‍എഫ്  കോസ്‌മെറ്റിക്‌സിന്റെ’ സഹസ്ഥാപകനുമായിരുന്നു. ഒരു ഹോളിവുഡ്  താരത്തിന്  വേണ്ടി വജ്രങ്ങളും മാണിക്യങ്ങളും ഉപയോഗിച്ച് 7000 ഡോളര്‍ ചിലവ് വരുന്ന ഫേഷ്യല്‍ നല്‍കി അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബെവര്‍ലി ഹില്‍സിലെ ഓഫീസും ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകളും ആഡംബര പാര്‍ട്ടികളുമായി കഴിഞ്ഞിരുന്ന കാലത്തും തന്റെ ഉള്ളില്‍ ഒരു വലിയ ശൂന്യതയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഒരിക്കല്‍ ഒരു പാര്‍ട്ടിക്കിടയില്‍ വെച്ച് തന്റെ ജീവിതം അര്‍ത്ഥശൂന്യമാണെന്ന് അദ്ദേഹത്തിന് തോന്നി. ‘ദൈവമേ, ഇതാണ് ജീവിതമെങ്കില്‍ എനിക്ക് ഇത് വേണ്ട, എന്നെ മാറ്റാന്‍ സഹായിക്കണേ’ എന്ന അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയ്ക്ക് സ്വര്‍ഗം ഉത്തരം നല്‍കി. തന്റെ ആഡംബരജീവിതം അവസാനിപ്പക്കാന്‍ അദ്ദേഹം അന്ന് തന്നെ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ഉള്ളില്‍ ചെറുപ്പത്തില്‍ നിക്ഷേപിക്കപ്പെട്ടിരുന്ന ദൈവത്തിലുള്ള വിശ്വാസമായിരുന്നിരിക്കണം ആ ചിന്ത അദ്ദേഹത്തിന് നല്‍കിയത്.  

ആദ്യം തന്റെ വിലകൂടിയ ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാര്‍ വിറ്റ് പണം ചാരിറ്റിക്ക് നല്‍കാനാണ് അദ്ദേഹം വിചാരിച്ചത്. എന്നാല്‍ ‘എല്ലാം ഉപേക്ഷിക്കുക’ എന്ന ആന്തരിക പ്രചോദനം ലഭിച്ചതോടെ തന്റെ സമ്പാദ്യം മുഴുവന്‍ അദ്ദേഹം ഉപേക്ഷിക്കാന്‍ തയാറായി. തന്റെ  ആത്മീയ യാത്രയില്‍ പരിശുദ്ധ മറിയത്തിന്റെ ഇടപെടല്‍ വലുതാണെന്ന് സ്‌കോട്ട് പറയുന്നു. പഠനത്തിന് ശേഷം ലോസ് ആഞ്ചലസിലേക്ക് വണ്ടി കയറിയപ്പോള്‍ അദ്ദേഹം ദൈവത്തിന് ഒരു വാഗ്ദാനം നല്‍കിയിരുന്നു- ‘ഹോളിവുഡിലെ തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിച്ചാല്‍ ജീവിതം തിരികെ നല്‍കാമെന്ന്’. ദൈവത്തിന് നല്‍കിയ വാക്ക് പൂര്‍ത്തീകരിച്ചുകൊണ്ട് അദ്ദേഹം 42-ാമത്തെ വയസില്‍ സെമിനാരിയില്‍ ചേര്‍ന്നു.

‘ലോകം എനിക്ക് നല്‍കിയ സര്‍വ്വ സമ്പത്തിനേക്കാളും സന്തോഷത്തിലാണ് ഞാന്‍ ഇപ്പോള്‍. യേശുവിനോട് ചേര്‍ന്ന് നില്‍ക്കാന്‍ വേണ്ടി എല്ലാം ഉപേക്ഷിക്കുവാന്‍ ഞാന്‍ തയാറാണ്,’ സ്‌കോട്ട് ബോര്‍ബ ആത്മവിശ്വാസത്തോടെ പറയുന്നു. തന്റെയും മറ്റുള്ളവരുടെയും ബാഹ്യസൗന്ദര്യം വര്‍ധിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബോര്‍ബ തന്റെ ആത്മാവിന്റെ നഷ്ടപ്പെട്ട സൗന്ദര്യം വീണ്ടെടുക്കുന്നതിനായി സര്‍വ്വവും ഉപേക്ഷിച്ചു. നേട്ടങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും പിന്നാലെ പായുന്ന ലോകത്തില്‍, യഥാര്‍ത്ഥ സമാധാനവും സന്തോഷവും ദൈവത്തില്‍ മാത്രമേ കണ്ടെത്താന്‍ കഴിയൂവെന്ന് ബോര്‍ബയുടെ ജീവിതം അടിവരയിടുന്നു

Related Updates


east