We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar08/07/2026
ഇസ്ലാമാബാദ്: പാക്കിസ്താനിലെ ക്രൈസ്തവ വിശ്വാസികള്‍ ചരിത്രപ്രസിദ്ധമായ തക്ഷശിലയില്‍ തോമാശ്ലീഹായുടെ തിരുനാള്‍ ആഘോഷിച്ചു. വിശുദ്ധ തോമാശ്ലീഹാ ഒന്നാം നൂറ്റാണ്ടില്‍ സുവിശേഷപ്രഘോഷണം നടത്തിയെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്ന തക്ഷശിലയില്‍, അഞ്ഞൂറിലധികം തീര്‍ത്ഥാടകരാണ് തോമാശ്ലീഹായുടെ തിരുനാള്‍ ആഘോഷിക്കാന്‍ ഒത്തുചേര്‍ന്നത്.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള തക്ഷശില, ബുദ്ധ-ഗാന്ധാര സംസ്‌കാരങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് മാത്രമല്ല, ക്രൈസ്തവ ചരിത്രത്തിനും ഏറെ പ്രാധാന്യമുള്ള ഇടമാണ്.
പുരാതന സുറിയാനി ക്രൈസ്തവ ഗ്രന്ഥമായ ‘ആക്ട്‌സ് ഓഫ് തോമസ്’ അനുസരിച്ച്, ഇന്തോ-പാര്‍ഥിയന്‍ രാജാവായിരുന്ന ഗോണ്ടോഫറസിന്റെ ഭരണകാലത്താണ് തോമാശ്ലീഹാ തക്ഷശിലയില്‍ എത്തുന്നത്. ഒരു രാജകൊട്ടാരം നിര്‍മിക്കാനായി രാജാവ് തോമാശ്ലീഹായെ പണം ഏല്‍പ്പിച്ചു. എന്നാല്‍ ശ്ലീഹാ ആ പണം മുഴുവന്‍ ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി വീതിച്ചുനല്‍കി. ഇതറിഞ്ഞ് കോപാകുലനായ രാജാവ് തോമാശ്ലീഹായെ വധിക്കാന്‍ ഉത്തരവിട്ടു.
എന്നാല്‍ ഇതേസമയം രോഗാതുരനായി മരണമടഞ്ഞ രാജാവിന്റെ സഹോദരന്‍ ഗാദ് അത്ഭുതകരമായി ജീവനിലേക്ക് തിരിച്ചുവരികയും, തോമാശ്ലീഹാ ഭൂമിയില്‍ ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാരണം സ്വര്‍ഗ്ഗത്തില്‍ രാജാവിനായി ഒരു കൊട്ടാരം ഒരുങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെ മാനസാന്തരപ്പെട്ട രാജാവും പ്രജകളും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എന്നാണ് പാരമ്പര്യം.
സിര്‍കാപില്‍ തോമാശ്ലീഹാ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന മൂന്നടി ഉയരമുള്ള ഒരു കല്ല് സിംഹാസനമുണ്ട്. ഇവിടെയിരുന്നാണ് അദ്ദേഹം ദൈവവചനം പ്രസംഗിച്ചതെന്നാണ് പാരമ്പര്യം. ഇതിനടുത്തുള്ള രണ്ട് ജ്ഞാനസ്‌നാന തൊട്ടികള്‍ ഇന്നും മാമോദീസയ്ക്കായി ഉപയോഗിക്കുന്നുണ്ട്.
പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഗുജ്റന്‍വാല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകയില്‍ നിന്നുള്ള കത്തോലിക്കാ വിശ്വാസികളാണ് എട്ട് ബസുകളിലായി ജൂലൈ 4-ന് തക്ഷശിലയിലെ പുരാവസ്തു പ്രദേശമായ ‘സിര്‍കാപില്‍’ എത്തി വിശുദ്ധന്റെ തിരുനാള്‍ ആഘോഷിച്ചത്. ഇടവക വികാരി ഫാ. യൂസഫ് യാക്കൂബ് തോമാശ്ലീഹായുടെ സിംഹാസനത്തിന് മുന്നില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കഠിനമായ ചൂടിനെ അവഗണിച്ച് പൊരിവെയിലില്‍ വിശ്വാസികള്‍ ദിവ്യബലിയില്‍ പങ്കുചേര്‍ന്നു. ക്രിസ്തുവിന്റെ പ്രിയശിഷ്യന്‍ നടന്ന മണ്ണും ആ കാലഘട്ടങ്ങളിലെ അവശേഷിപ്പുകളും പാക്ക് വിശ്വാസികളുടെ ഹൃദയങ്ങളില്‍ ഇന്നും വലിയ അഭിമാനവും ആവേശവും നിറയ്ക്കുന്നു.